കണ്ണൂര്‍: ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ വിതുന്പിക്കരഞ്ഞും വൈകാരികമായി പ്രതികരിച്ചും എ ഗ്രൂപ്പ് നേതാക്കള്‍. നേതാക്കളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മറുപടിയില്ലാതെ ഉമ്മന്‍ ചാണ്ടി നിശബ്ദമായി. ഇന്നലെ ഉച്ചയോടെയാണ് പ്രശ്നപരിഹാരത്തിനായി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെത്തിയത്. കണ്ണൂരിലെ ഇക്കോസ് ഭവനിലാണ് ഇരിക്കൂറിലെ നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ എണ്ണിയെണ്ണി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു.പല ചോദ്യങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിക്ക് മറുപടി ഉണ്ടായില്ല. ഇരിക്കൂറിലെ കാര്യങ്ങള്‍ അവതരിപ്പിക്കുന്പോള് പല നേതാക്കളും വിതുന്പിക്കരഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി അവസാനശ്രമമെന്നനിലയില് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കണമെന്ന് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഇതില്‍ കുറഞ്ഞ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇരിക്കൂറിലെ വിജയത്തെപോലും ബാധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരിക്കൂറിലെ സാഹചര്യങ്ങള്‍ നിലവിലെ എംഎല്‍എ കെ.സി. ജോസഫും വിശദീകരിച്ചു. തുടര്‍ന്ന് തനിക്ക് ഒറ്റയ്ക്കൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കെ. സുധാകരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷം ഇന്നു വൈകുന്നേരത്തോടെ തീരുമാനമറിയിക്കാമെന്നുമുള്ള ഉറപ്പിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. നാല് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ കെ. സുധാകരന് എംപി പങ്കെടുത്തില്ല. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സുധാകരനുമായി ബന്ധപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മട്ടന്നൂരില്‍ വച്ച് കെ. സുധാകരനുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. ഇക്കോസ് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കെ.സി. ജോസഫ്, സോണി സെബാസ്റ്റ്യന്‍, പി.ടി. മാത്യു, ചന്ദ്രന് തില്ലങ്കേരി, കെ.വി. ഫിലോമിന, എം.പി. മുരളി,വി.എം.ജയരാജ്, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും: ഉമ്മന്‍ചാണ്ടി
മട്ടന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്ത്തുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും.
ബിജെപിയുമായി കോണ്‍ഗ്രസിന് വോട്ടുകച്ചവടമില്ലെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണ് ബിജെപിയുമായി ധാരണയുള്ളതെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ ആഗസ്തി, വി.ആര്.ഭാസ്കരന്, ടി.വി. രവീന്ദ്രന്, ഇ.പി.ഷംസുദ്ദീന്, കെ.രജികുമാര്‍, എം.ദാമോദരന്‍, സുരേഷ് മാവില തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചത്. ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടി കണ്ണൂരിലെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു