തലശ്ശേരി: തലേശ്ശരി-മൈസൂരു റെയില്‍പാതക്കും തലശ്ശേരി-കണ്ണൂര്‍ വിമാനത്താവള പാതക്കും പ്രധാന പരിഗണന നല്കി ഇടതുപക്ഷ ജനാധിപത്യമുന്നണി തലശ്ശേരി അസംബ്ലി മണ്ഡലം വികസന പത്രിക. തലശ്ശേരിയെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള നിരവധിയായ പദ്ധതികളാണ് പത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മണ്ഡലത്തില്‍ മിനി ഐ.ടി പാര്‍ക്ക് സ്ഥാപിക്കും. റെയില്‍വേ ഗേറ്റുകള്‍ക്ക് മേല്‍പാലം, കണ്ടിക്കലില്‍ ബസ്സ്റ്റാന്‍ഡ്, ആധുനിക നിലവാരത്തിലുള്ള ഫയര്സ്റ്റേഷന് എന്നിവയും പത്രികയിലുണ്ട്.പുഴകളുടെ സംരക്ഷണവും മാലിന്യമുക്തമാക്കലും പ്രധാന പദ്ധതിയായി ഏറ്റെടുക്കും. ശുദ്ധജല സ്രോതസ്സുകള്‍ക്കും സംരക്ഷണ സമിതിയുണ്ടാവും. പച്ചക്കറി സംഭരണ-വിതരണ ശൃംഖല, ക്ഷീര സ്വയം പര്യാപ്ത മണ്ഡലം, തലായി ഫിഷിങ് ഹാര്‍ബറില്‍ ഡീസല്‍, മണ്ണെണ്ണ ബങ്ക് എന്നിവയും ഭാവി പദ്ധതികളാണ്. മിനറല്‍ വാട്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് സഹായം നല്‍കും.
പഞ്ചായത്തുകളില്‍ പൊതു കളിസ്ഥലം, തലശ്ശേരിയില്‍ ആധുനിക സ്വിമ്മിങ് പൂള്, ഓപണ്‍ ജിംനേഷ്യം, മള്‍ട്ടി ജിംനേഷ്യം സെന്ററുകളും സ്ഥാപിക്കും. ഹെല്‍ത്ത് പാര്‍ക്കാണ് നൂതനമായ മറ്റൊരു ആശയം. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. അമ്മയും കുഞ്ഞും ആശുപത്രി അതിവേഗം പൂര്‍ത്തിയാക്കും. മണ്ഡലത്തെ പുരോഗതിയിലേക്ക് നയിക്കുന്ന 95 പദ്ധതികളാണ് വികസനപത്രികയിലുള്ളത്.
വികസനപത്രിക പ്രകാശനം റൂറല്‍ ബാങ്ക് ഹാളില്‍ സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. സി.ഒ.ടി. ഉമ്മറിന് നല്കി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് നിര്‍വഹിച്ചു.
എം. ബാലന് അധ്യക്ഷത വഹിച്ചു. സി.പി. ഷൈജന്‍, എം.സി. പവിത്രന് എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് നേതാക്കളായ എം. സുരേന്ദ്രന്, അഡ്വ. പി. ശശി, കെ. സുരേശന്, കെ.കെ. ജയപ്രകാശ്, മൂര്‍ക്കോത്ത് സദാനന്ദന്, ബി.പി. മുസ്തഫ എന്നിവരും സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു