കാസര്‍കോട്: കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് (28) കൊല്ലപ്പെട്ട കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിന് മുമ്ബാണ് 2000 ത്തോളം പേജുള്ള കുറ്റപത്രം കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ് കോടതിയില്‍ സമര്‍പ്പിച്ചത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയായതിന്റെ വൈരാഗ്യമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫിന്റെ കൊലയ്ക്ക് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
101 സാക്ഷികളുടെ വിവരങ്ങള്‍, അന്വേഷണ സംഘം ബന്തവസിലെടുത്ത 43 തൊണ്ടിമുതലുകള്‍, ചികിത്സാരേഖകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഫോണ്‍ കോള്‍ രേഖകള്‍, കണ്ണൂര്‍ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ അടക്കം 42 രേഖകള്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് (29), യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസൈന്‍ എന്ന ഹസന്‍(30), ഹാഷിര്‍ (27) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
2020 ഡിസംബര്‍ 23 ന് ബുധനാഴ്ച രാത്രി പത്തര മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഔഫിനെ കല്ലൂരാവി മുണ്ടത്തോട് വെച്ച് വഴിയില്‍ ഒളിഞ്ഞിരുന്ന പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു എന്നാണ് കേസ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയ അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രത്യേക സംഘമാണ് ഡിസംബര്‍ 25 ന് പ്രതികളെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് ക്യാമ്ബ് ഓഫീസാക്കി, കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐ വി. പുരുഷോത്തമന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ മാരായ ഒ.ടി ഫിറോസ്, കെ.കെ മധു, സി.വി പ്രേമന്‍, എ.എസ്.ഐമാരായ കെ. മധുസൂദനന്‍, ബിജു, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിത് എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.
അബ്ദുള്‍ റഹ്‌മാന്‍ ഔഫ് കൊലക്കേസില്‍
2020 ഡിസംബര്‍ 23 ന് ബുധനാഴ്ച രാത്രി പത്തര മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഔഫിനെ കല്ലൂരാവി മുണ്ടത്തോട് വെച്ച് വഴിയില്‍ ഒളിഞ്ഞിരുന്ന പ്രതികള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയായതിന്റെ വൈരാഗ്യമാണ് ഔഫിന്റെ കൊലയ്ക്ക് കാരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു