തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്‌ഇ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സിബിഎസ്‌ഇ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നിരവധി സ്‌കൂളുകള്‍ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷകള്‍ നടത്തിയെന്ന് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
എറണാകുളം ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ ഒമ്ബത്, പതിനൊന്ന്, ക്ലാസുകളിലെ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷ നടത്തിയെന്നാണ് രക്ഷകര്‍ത്താക്കള്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, ബി ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒമ്ബതാം ക്ലാസില്‍ പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തില്‍, കൊറോണ വ്യാപനം അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സിബിഎസ്‌ഇയുടെ നിബന്ധനകള്‍ക്ക് നിരക്കാത്ത നടപടിയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ ഓഫ്‌ലൈനില്‍ നടത്താന്‍ സ്‌കൂളുകളെ അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഎസ്‌ഇ പ്രാദേശിക ഓഫീസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു