കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ സ്വന്തം മണ്ഡലമായ ധര്‍മടത്ത് പ്രചാരണത്തിനിറങ്ങും. ഈ മാസം പതിനാറു വരെ പ്രചാരണം നീളും. ഏഴ് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും.
ഇന്നു വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം മുതല്‍ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 18 കിലോമീറ്ററിനിടയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. ഔദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പിണറായി വിജയന്‍ ഇക്കുറിയും ധര്‍മടത്ത് ജനവിധി തേടും.
നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി ഇന്ന് എത്തുമെങ്കിലും ചൊവ്വാഴ്ച മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകീട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതിന് ശേഷം മറ്റു ജില്ലകളിലേക്കു പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ മണ്ഡലത്തില്‍ തിരിച്ചെത്തൂ.
അതേസമയം, തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാധ്യത പട്ടികയായി. കല്യാശേരിയില്‍ എം.വിജിനാണ് സാധ്യത. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇത്തവണ ജനവിധി തേടുക മട്ടന്നൂരില്‍ നിന്നായിരിക്കും. തലശേരിയില്‍ എ.എന്‍.ഷംസീറും തളിപ്പറമ്ബില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്ററും മത്സരിക്കും. പി.ജയരാജന്‍ മത്സരരംഗത്തുണ്ടാകില്ല. പി.ജയരാജനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനാണു സിപിഎം തീരുമാനം. മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും മത്സരിച്ചേക്കില്ല. തോമസ് ഐസക്കിനും സുധാകരനും രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഇത് എതിര്‍ക്കപ്പെട്ടു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരും ഇത്തവണ മത്സരരംഗത്തില്ല.
.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു