തിരുവനന്തപുരം: സിനിമാ അഭിനയത്തിന്റെ തിരക്കില്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇല്ലെന്ന് നിലപാടിലായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ബിജെപി നേതൃത്വത്തിന് നിര്‍ബന്ധമെങ്കില്‍ ഒരുകൈനോക്കാം എന്നതിലേക്ക് മനസ് മാറിയെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകണമെന്നാണ്് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം. എന്നാല്‍, താന്‍ മത്സരിച്ചാല്‍, ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.തൃശൂര്‍, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് സുരേഷ് ഗോപി ഒരുറപ്പും നല്‍കിയിരുന്നില്ല. മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ബിജെപി നേതൃത്വത്തെ അശങ്കയിലാക്കി. പാര്‍ട്ടിക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഇത്തവണ 108 സീറ്റുകളില്‍ ബിജെപി മത്സരിക്കും. ജോഷിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണെന്ന കാരണം പറഞ്ഞ് മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയാണ് സുരേഷ് ഗോപി. എ പ്ലസ് മണ്ഡലങ്ങള്‍ അതല്ലെങ്കില്‍ സുരേഷ് ഗോപിക്ക് ഇഷ്ടമുള്ള മണ്ഡലം എന്ന ഫോര്‍മുലയിലേക്ക് ബിജെപി എത്തുമെന്നാണ് കരുതപ്പെടുന്നത്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടികക്ക് വ്യാഴാഴ്ച അന്തിമരൂപമാകുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് എ പ്ലസ് സീറ്റുകളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ എ പ്ലസ് സീറ്റുകളിലാണ് അന്തിമധാരണയാകാത്തത്. ഇതില്‍ കോന്നി, കഴക്കൂട്ടം അല്ലെങ്കില്‍ മഞ്ചേശ്വരം എന്നിവിടങ്ങളിലൊന്നിലാകും കെ. സുരേന്ദ്രന്‍ ഇറങ്ങുക.
കോന്നിയിലും കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാരാകും എന്നത് കൂടി പരിഗണിച്ചാകും ബിജെപി തീരുമാനം. വട്ടിയൂര്‍ക്കാവില്‍ വി വി. രാജേഷിന്റെ പേര് ഇപ്പോഴും പരിഗണനയിലുണ്ട്. വ്യാഴാഴ്ച തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് സമിതി ചേരും. 12-നോ 13-നോ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന് പ്രഖ്യാപനം നടത്തും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു