പ്രഫഷണല്‍ കോഴ്സുകളില്‍ ചേരാന്‍ തയാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണു പരീക്ഷ നീണ്ടുപോകുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനുശേഷം എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയാറെടുക്കാം എന്നു കരുതിയിരുന്നവരുടെ പദ്ധതികള്‍ താളംതെറ്റും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ അനുമതിതേടി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കിയതിനെത്തുടര്‍ന്നുള്ള അവ്യക്തത വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതി പരീക്ഷാ കലണ്ടര്‍ പ്രകാരം ഈ മാസം 17 മുതല്‍ നടക്കേണ്ട വാര്‍ഷിക പരീക്ഷയ്ക്കായി തയാറെടുപ്പു നടത്തിവരികയായിരുന്നു. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ളതിനാല്‍ അതുസംബന്ധിച്ച പരിശീലനപരിപാടികളും മറ്റും പരീക്ഷാനടത്തിപ്പിനെ ബാധിക്കുമെന്നു ചില അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണു പരീക്ഷ മാറ്റിവയ്ക്കാനുള്ള ആലോചന സര്‍ക്കാരിനുണ്ടായത്. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ ആറിനാണ്. പരീക്ഷ മാറ്റിവച്ചാല്‍ ഏപ്രില്‍ പകുതിക്കുശേഷമേ വീണ്ടുമതു നടക്കാന്‍ സാധ്യതയുള്ളു. ഒരു മാസത്തെ കാലതാമസം പരീക്ഷാഫലപ്രഖ്യാപനത്തെയും കുട്ടികളുടെ എന്‍ട്രന്‍സ് പരീക്ഷാ തയാറെടുപ്പിനെയും ഉപരിപഠന സാധ്യതകളെയുമൊക്കെ ബാധിക്കുമോ എന്നാണ് ആശങ്ക.
കോവിഡ്-19 മഹാമാരി ഈ അധ്യയനവര്‍ഷം വിദ്യാര്‍ഥികളുടെ പഠനത്തെ ആകെ താളംതെറ്റിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കു ക്ലാസിലിരുന്നു പഠനം നടത്താന്‍ കഴിഞ്ഞത് രണ്ടു മാസമാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടന്ന പഠനത്തിനു പല ന്യൂനതകളുമുണ്ടായിരുന്നു. അത് ആരുടെയെങ്കിലും കുഴപ്പംകൊണ്ടല്ല. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം പുതിയൊരു അനുഭവമായിരുന്നു. പഴയ ബോധനരീതിയില്നിന്നു പുതിയതിലേക്കു മാറിയതിന്റെ ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമൊക്കെ എല്ലാ തലങ്ങളിലും ഉണ്ടായതു സ്വാഭാവികം. സിലബസ് പൂര്‍ത്തിയാക്കാനും കഴിയുമായിരുന്നില്ല.
ഇതൊക്കെ എല്ലാവര്ക്കും അറിവുള്ളതിനാല്‍ പരീക്ഷയുടെ ചോദ്യപേപ്പറും മൂല്യനിര്‍ണയവുമൊക്കെ കൂടുതല്‍ അയവുള്ളതാകുമെന്ന പ്രതീക്ഷയോടെയാണ് ഇക്കൊല്ലം കുട്ടികള്‍ പരീക്ഷയെഴുതാന്‍ പോകുന്നത്. ഇങ്ങനെ ആകെ ആശയക്കുഴപ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ പരീക്ഷ സമയത്തു നടക്കുമോ, അതോ മാറ്റിവയ്ക്കുമോ എന്ന ആകാംക്ഷ ഉണ്ടാകുന്നതു കുട്ടികളുടെ പ്രകടനത്തെ ബാധിക്കുമെന്നു തീര്‍ച്ചയാണ്.
ഗുരുമുഖത്തുനിന്നു വിദ്യ അഭ്യസിക്കുന്ന പരമ്ബരാഗത രീതിയാണ് നാം ഇത്രനാളും പിന്തുടര്ന്നുവന്നത്. അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ടു സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്ന സന്പ്രദായത്തില്നിന്നു വ്യത്യസ്തമായി പുതിയ സാങ്കേതിക സംവിധാനത്തിലൂടെയുള്ള പഠനവും അതിനുശേഷമുള്ള പരീക്ഷയും പൊതുവിദ്യാഭ്യാസ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്നു പറയാറായിട്ടില്ല. ഓണ്‍ലൈന്‍ രീതിയിലുള്ള പഠനം 30 ശതമാനം കുട്ടികള്‍ മാത്രമാണു കാര്യക്ഷമമായി നടത്തിയിട്ടുള്ളതെന്നു ചില പഠനങ്ങള്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതലെങ്കിലും എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും നേരിട്ടുള്ള അധ്യയനം സംഘടിപ്പിച്ചതു വലിയ ആശ്വാസമായാണു ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളും കണ്ടത്. പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടേണ്ടതിന്റെ ആവശ്യകത അധ്യാപകരും രക്ഷിതാക്കളുമൊക്കെ കുട്ടികള്‍ക്കു പറഞ്ഞു മനസിലാക്കിക്കൊടുക്കാറുണ്ട്. അതുകൊണ്ട് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാകും. നന്നായി പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ കൂടുതല്‍ മാനസിക സമ്മര്‍ദവും ആശങ്കയുമൊക്കെ ഉണ്ടാവുക. പരീക്ഷ സംബന്ധിച്ച അവ്യക്തത അവരില്‍ പലരുടെയും ഉറക്കം കെടുത്തും.
പ്രഫഷണല്‍ കോഴ്സുകളില്‍ ചേരാന്‍ തയാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണു പരീക്ഷ നീണ്ടുപോകുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനുശേഷം എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയാറെടുക്കാം എന്നു കരുതിയിരുന്നവരുടെ പദ്ധതികള്‍ താളംതെറ്റും.
സ്കൂളിലെ അവസാനവര്‍ഷ പരീക്ഷയ്ക്കുശേഷം കുട്ടികള്‍ക്കായി പരിശീലന പരിപാടികളും അവധിക്കാല ക്യാന്പുകളുമൊക്കെ വിവിധ ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിവുണ്ട്. അതൊക്കെ അനിശ്ചിതത്വത്തിലാവുമെന്ന സംശയവും ന്യായമുള്ളതാണ്. മോഡല്‍ പരീക്ഷ പൂര്‍ത്തിയായശേഷവും വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നത് കുട്ടികള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുമെന്നും പരീക്ഷകള്‍ മാര്‍ച്ച് 31-നു പൂര്‍ത്തിയാകുന്നതിനാല്‍ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണു ചില അധ്യാപക സംഘടനകളുടെ നിലപാട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കുന്നതു പോലുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷനാണ്. പരീക്ഷ എന്നു നടക്കുമെന്ന അവ്യക്തത മാറ്റി വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റാനുള്ള തീരുമാനം ഉടനുണ്ടാകണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു