മട്ടന്നൂര്‍: കേരളത്തില്‍ മറ്റൊരിടത്തും കാണാത്തതും ചരിത്രപ്രധാന്യമുള്ളതും അജന്താ, ഗുഹാ ചിത്രങ്ങളോട് സാമ്യമുള്ളതുമായ ക്ഷേത്ര ചുവര്‍ ചിത്രങ്ങള്‍ കാണാനും, ചരിത്രപരമായ അവശേഷിപ്പുകള്‍ വിലയിരുത്തി ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന്റെ മാര്‍ഗ്ഗങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രശസ്ത ആര്‍ക്കിയോളജിസ്റ്റും മുന്‍ പുരാവസ്തുവകുപ്പ് റീജിയണല്‍ ഡയറക്ടറും ചരിത്ര പണ്ഡിതനുമായ പത്മശ്രീ. കെ.കെ. മുഹമ്മദ് പരിയാരം ശ്രീ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ചു.
ഗ്വളിയോറിനടുത്തുള്ള വട്ടെശ്വര്‍ ചമ്ബല്‍ വാലിയിലെ അനവധി ക്ഷേത്രങ്ങള്‍ കൊള്ളക്കാരുടെ കൈകളില്‍ നിന്നും മോചിപ്പിച്ചു പുനരുദ്ധരിച്ച തനിക്ക് വനനിഭിഢമായ ഈ ക്ഷേത്രം വിസ്മയം തീര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.ക്ഷേത്രത്തിലെചുവര്‍ ചിത്രങ്ങള്‍ കേരളത്തിലെ തന്നെ ഒരു ക്ഷേത്രത്തിലും കാണാന്‍ കഴിയില്ലെന്നും അജന്താ, ഗുഹാ ചിത്ര ശൈലിയുടെ മാതൃകയിലുള്ള ഈ ചിത്രങ്ങള്‍ എങ്ങിനെ മട്ടന്നൂര്‍ പരിയാരം ശ്രീ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തി എന്നതിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദുമായി ക്ഷേത്രത്തില്‍ ചിത്രംവരച്ചവര്‍ക്കുണ്ടായിരുന്ന ആശ്ചര്യകരമായ ബന്ധത്തെ പറ്റി ആഴത്തില്‍ പഠനം അനിവാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി.
ക്ഷേത്ര പുനരുദ്ധാരണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും അതിന്റ ആദ്യ പടിയായി ഒരു തുക കൈമാറുകയും ചെയ്തു. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.കെ. മുഹമ്മദിനെ പൊന്നാട അണിയിച്ചു. യുനസ്കോയുടെ മികച്ച കണ്‍സര്‍വഷന്‍ പ്രോജക്ടിനുള്ള അവാര്‍ഡ് രണ്ടുതവണ കരസ്ഥമാക്കിയ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക് അഞ്ജലിയുടെ പരിയാരം ക്ഷേത്രത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠന നിരൂപണ അവലോകനവും പ്രസന്റേഷനും നടന്നു. മൂഷിക രാജവംശ കാലത്ത് നിര്‍മ്മിക്കപ്പെടുകയും പിന്നീട് ചിറക്കല്‍ കോവിലകത്തിന്റെ സംരക്ഷണത്തിലായി മാറുകയും ചെയ്ത അതി പുരാതനമായ ക്ഷേത്രം തകര്‍ന്നുവീഴാതെ സംരക്ഷിക്കാനുള്ള ക്ഷേത്ര സേവാസമിതിയുടെ തീവ്രശ്രമത്തിന്റെ ഭാഗമായാണ് മുതിര്‍ന്ന പുരാവസ്തു സംഘം എത്തിച്ചേര്‍ന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു