തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം തിരുത്തി നല്‍കാതെ ചര്‍ച്ച നടത്താമെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനു പ്രസക്തിയില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആചാരാനുഷ്ഠാനുങ്ങളെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലം കോടതിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം അനുകൂല വിധിക്കു സാധ്യതയില്ല.ഈ അവസ്ഥയില്‍ വിധി വന്നശേഷം ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് എന്തു പ്രസക്തിയാണുള്ളത്. സത്യവാങ്മൂലം മാറ്റി നല്‍കാതെ ശബരിമല സ്ത്രീ പ്രവേശനം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ മാപ്പു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളിയുടെ നടപടി ആത്മാര്‍ഥതയില്ലാത്തതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണമെന്നും ഇതിനായി നിയമനിര്‍മാണം വേണമെന്നുമുള്ള യുഡിഎഫ് നിലപാടില്‍ അന്നും ഇന്നും മാറ്റമില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം നല്‍കിയത്.
ആചാരാനുഷ്ഠാനങ്ങള്ക്കെതിരായ വി.എസ്. അച്യാതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം തിരുത്തിക്കൊണ്ട് വിശ്വാസികള്‍ക്ക് അനുകൂലമായാണ് സമര്‍പ്പിച്ചത്. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും നിയമസഭയില്‍ എം. വിന്‍സെന്റും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണ ബില്ലുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തതിനാല്‍ നടന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പന്പയില് നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിത മേഖലയില്‍ നിന്ന് നേടിയെടുത്തത് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായാണ്. നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാന്പിനു ലഭ്യമാക്കി. ശബരിമല വികസനത്തിന് 456.21 കോടിയും ശബരിമല മാസ്റ്റര്‍ പ്ലാനിന് 115 കോടിയും റോഡുകള്‍ക്ക് 1041 കോടിയും അടക്കം യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു