കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സൈബര്‍ പ്രതിഷേധം. ആലപ്പുഴയിലും പൊന്നാനിയിലും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കെതിരേ പോസ്റ്റര്‍ യുദ്ധം. അമ്പലപ്പുഴയില്‍ ജി. സുധാകരനെയും പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണനേയും മാറ്റി നിര്‍ത്തിയതിനെതിരേയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ ശക്തനായ സി.പി.എം നേതാവ് പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ അമര്‍ഷവും രാജിയും വരേ അരങ്ങേറി.
വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി.ജയരാജനായി ക്യാമ്പെയിനിംഗും ആരംഭിച്ചിട്ടുണ്ട്. പി.ജെ ആര്‍മി ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുഭാവി രാജിവച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി.ജയരാജനെയും ജി.സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം. ചില പാര്‍ട്ടി അനുകൂല പേജുകള്‍ കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്. നേതാക്കളിലൊരാളെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ കേഡറുകളില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു