പന്തളം > മരിച്ചത് തങ്ങളുടെ സഹോദരനെന്ന് തീര്‍ച്ചപ്പെടുത്തി സംസ്കരിക്കപ്പെട്ടയാള്‍ മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി, വിവിധ കേസുകളില്‍ പ്രതിയായ ആളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുടശ്ശനാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടെയും അഞ്ച് മക്കളില്‍ ഇളയവനായ സക്കായി എന്നു വിളിക്കുന്ന സാബു (35) ആണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ഡിസംബര്‍ 25നു പുലര്‍ച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയില്‍ അജ്ഞാത വാഹനമിടിച്ചു യുവാവ് മരിച്ചിരുന്നു. സാബുവിനേക്കുറിച്ച് ഏറെ നാളായി വിവരമില്ലാതിരുന്ന സഹോദരനും ബന്ധുക്കളും ഫോട്ടോ കണ്ടു സംശയമുണ്ടായി.തുടര്‍ന്ന്, പാലാ പൊലീസുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ട് തീര്‍ച്ചപ്പെടുത്തി. മുകള്‍നിരയിലെ മൂന്നു പല്ലുകള്‍ ഇല്ലാതിരുന്നത് സാബുവാന്നെന്ന സംശയം ബലപ്പെടുത്തി. എന്നാല്‍, മൃതദേഹം സാബുവിന്റേതല്ലെന്നു ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനുമുള്‍പ്പെടെ തറപ്പിച്ചു പറയുകയായിരുന്നു.
തുടര്‍ന്ന് 26ന് നടപടികള്‍ പൂര്‍ത്തിയാക്കിയ പാലാ പൊലീസിന്, മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടു നല്‍കണമെന്ന് എഴുതി നല്‍കി 27ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സാബുവിന്റെ അമ്മയും വിദേശത്തുള്ള സഹോദരന്മാരും മൃതദേഹം തിരിച്ചറിഞ്ഞു. 30ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കുകയും ചെയ്തു.
സുഹൃത്ത് മുരളീധരന്‍ നായരെ കാണാന്‍ കഴിഞ്ഞ ദിവസം കായംകുളം സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സാബു ജീവനോടെയുണ്ടെന്നറിയുന്നത്. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനില്‍ ജോലിയാണെന്നും, ഫോണ്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും, തന്റെ ‘മരണവും സംസ്കാര’വുമൊന്നും അറിഞ്ഞില്ലെന്നും സാബു പറഞ്ഞു. സാബുവിനെ കണ്ടെത്തിയ വിവരം അറിയിച്ച് വീഡിയോ മുരളീധരന്‍ നായര്‍ ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്ന സുഹൃത്ത് സാബുവിന്റെ അമ്മ, സഹോദരന്‍ സജി എന്നിവരുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ സംസാരിച്ച് ഉറപ്പു വരുത്തിയ ശേഷം പന്തളം പൊലീസില്‍ വിവരം അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപം ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയുടെ 46,000 രൂപ മോഷ്ടിച്ചു കടന്ന കേസില്‍ ഇയാളെ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെങ്കിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അടൂര്‍ ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറിയ സാബുവിനെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
അപകട മരണ വാര്‍ത്ത കണ്ട് ഝാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തില്‍ അവിടെ നിന്ന് ചിലര്‍ അന്വേഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു തുടരന്വേഷണത്തിനായി പാലാ പൊലീസ് ഉടന്‍ തന്നെ പന്തളത്തെത്തുമെന്നും പൊലീസ് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു