ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സി. ജോസഫ് എംഎല്‍എ. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്.സ്പ്രിംഗ്ളര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം വരെ നീണ്ടുനില്‍ക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ അഴിമതി.
അഴിമതി മറച്ചുവയ്ക്കാനും മുഖം മിനുക്കാനുമാണ് 63 കോടി രൂപ ചെലവഴിച്ച് മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഓഖി, പ്രളയം, നിപ്പ, കോവിഡ് ഭീഷണികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമായിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തെ സര്‍ക്കാര്‍ ബോധപൂര്‍വം അവഗണിക്കുകയാണ് ചെയ്തത്. ഇരിക്കൂറില്‍ വികസനം വരണമെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇരിക്കൂറില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് ജയിലറ ഉറപ്പാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് എംപി പറഞ്ഞു. ഉളുപ്പില്ലായ്മയുടെ പ്രതീകമായി പിണറായി വിജയന് മാറി. ഒരേസമയം ഒമ്ബത് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഒരു രാജ്യത്തും നടക്കാത്ത കൊള്ളക്കാരന്റെ റോളിലാണ് പിണറായി ഭരണം നടത്തിയത്. ഓഖി ദുരന്തത്തില്‍പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ വാഗ്ദാനം മാത്രമായി മാറി. പിണറായി വിജയന്റെ മകളുടെ കോടികളുടെ ആസ്ഥിയുള്ള ഐടി സ്ഥാപനത്തിന്റെ മൂലധനം എവിടെ നിന്നാണ് ലഭിച്ചതെന്ന് പിണറായി വ്യക്തമാക്കണം. ഏറ്റ്കാരന്റെ മകനെന്ന് താന്‍ പിണറായിയെ വിളിച്ചപ്പോള്‍ വിപ്ലവമായിരുന്നു. പിണറായിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനെന്ന് പറയണോ. ചെത്തുകാരന്റെ വീട്ടില്‍നിന്നാണ് പിണറായി വന്നത്. ഈ രീതിയില്‍ ഉയര്‍ന്നു വരുന്നയാളുടെ ജീവിതചര്യ മിതവ്യയമാണ്. പിണറായിയുടെ ആഡംബരത്തെയാണ് താന്‍ പരാമര്‍ശിച്ചതെന്നും ഇരിക്കൂറില്‍ സജീവ് ജോസഫിന്റെ വിജയം സുനിശ്ചിതമാണെന്നും കെ. സുധാകരന് പറഞ്ഞു.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി. മോഹനന്, ഷമാ മുഹമ്മദ്, വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി, വി.എ. നാരായണന്, സജീവ് മാറോളി, കെ.എ. ഫിലിപ്പ്, അബ്ദുള്‍ കരീം ചേലേരി, പി.ടി. മാത്യു, ടി. മനോജ്കുമാര്‍, വര്‍ഗീസ് വയലാമണ്ണില്‍, എസ്. മുഹമ്മദ്, സി.കെ. മുഹമ്മദ്, പി.ടി. അഷ്റഫ്, ഡോ. കെ.വി. ഫിലോമിന, പി.ടി.എ. കോയ, ടി.എന്‍.എ. ഖാദര്‍, സാബു മണിമല എന്നിവര്‍ പ്രസംഗിച്ചു. കെ.സി. ജോസഫ് എംഎല്‍എ -മുഖ്യ രക്ഷാധികാരി, ടി.എന്‍.എ. ഖാദര്‍ -ചെയര്മാന്, തോമസ് വെക്കത്താനം -കണ്‍വീനര്‍, എം.ഒ. മാധവന് -ട്രഷറര്‍ എന്നിവരടങ്ങുന്ന 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു