കണ്ണൂര്‍: കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞതവണ യുഡിഎഫിന് കണ്ണൂര്‍ മണ്ഡലം നഷ്ടപ്പെട്ടത്.1987നുശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രം ജയിച്ചുകയറിയ മണ്ഡലം. സി. കണ്ണന് ഒഴികെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും കണ്ണൂര്‍ മണ്ഡലത്തില്‍ ജയിച്ചിട്ടില്ല.
സ്വതന്ത്രരെയായിരുന്നു മാറിമാറി സിപിഎം ഇവിടെ പരീക്ഷിച്ചിരുന്നത് എന്നാല്‍ 2016ല്‍ യുഡിഎഫിന്റെ ഈ കുത്തകമണ്ഡലം കൈവിട്ടത് യുഡിഎഫിലെ പടലപിണക്കങ്ങളെത്തുടര്ന്നായിരുന്നു. 1196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശന് പാച്ചേനിയെ കോണ്‍ഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രന് പരാജയപ്പെടുത്തിയത്.
അവസാനനിമിഷമാണ് സതീശന് പാച്ചേനിയെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. അന്ന് കോര്‍പറേഷനും എല്‍ഡിഎഫിന്റെ അധീനതയിലായിരുന്നു. എന്നാല്‍, ഇത്തവണ കണ്ണൂര്‍ കോര്‍പറേഷനില്‍ മികച്ച വിജയത്തോടെ യുഡിഎഫ് അധികാരത്തിലെത്തിയതിനാല്‍ കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സാമുദായിക സമവാക്യങ്ങളാല്‍ നിര്‍ണായകമായ മണ്ഡലമാണ് കണ്ണൂര്‍. ലീഗിന് വളരെയധികം സ്വാധീനമുണ്ട്.അതിനാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം എപ്പോഴും ലീഗിനെ കൂടി ആശ്രയിച്ചായിരിക്കാം.കണക്കുകൂട്ടലുകള്‍...
കണ്ണൂര്‍ കോര്‍പറേഷനിന്റെ കീഴില്‍ വരുന്ന പള്ളിക്കുന്നും പുഴാതിയും ഒഴികെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കണ്ണൂര്‍ നിയമസഭാ മണ്ഡലം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23,423 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. എന്നാല്‍, കണ്ണൂര്‍ കോര്പറേഷന് പിടിച്ചെടുത്തെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ 301 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ.
സാധ്യതകള്‍...
എല്‍ഡിഎഫില്‍ ഘടകക്ഷിയായ കോണ്‍ഗ്രസ്-എസിന് തന്നെയായിരിക്കും സീറ്റ്. അങ്ങനെയെങ്കില്‍ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ കടന്നപ്പള്ളി രാമചന്ദ്രന് തന്നെയായിരിക്കും മത്സരിക്കുക. കടന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞതവണ മത്സരിച്ച സതീശന് പാച്ചേനിയെ ഒരുതവണകൂടി മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നാല് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് പാച്ചേനിക്ക് തടസമായേക്കാം. പാച്ചേനിയുടെ സ്ഥാനാര്‍ഥിത്വത്തെ കോണ്‍ഗ്രസിലെ ഒരുവിഭാഗം എതിര്‍ത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ പേരും പ്രഥമ പരിഗണനയിലുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും കണ്ണൂര്‍ മണ്ഡലത്തിന്റെ പരിഗണനയിലുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ ആരംഭിച്ചിട്ടില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു