അബൂദബി: കോവിഡ് രോഗവ്യാപന പ്രതിസന്ധി കുറഞ്ഞാല്‍ വേനല്കാലത്തിനുശേഷം രാജ്യത്തെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തത്സമയ ക്ലാസുകളിലെ ഹാജറിനൊപ്പം വിദൂര പഠനത്തിനുള്ള ഹൈബ്രിഡ് സാധ്യതയും നിലനില്‍ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന് അല്‍ ഹമ്മാദി അറിയിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം സെപ്റ്റംബറില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തില്‍ യു.എ.ഇ സ്കൂളുകളില്‍ മിശ്രിത പഠനരീതി തുടരാം. ഇതുസംബന്ധിച്ച് പ്രധാനാധ്യാപകര്‍ക്ക് ഉറച്ച മാതൃകാ നിര്‍ദേശം വേഗത്തില്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞുസെപ്റ്റംബറില് എല്ലാ വിദ്യാര്‍ഥികളെയും ക്ലാസില്‍ തിരിച്ചെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും എന്നാല്‍ നേരത്തെ ഇതുറപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ മിക്ക സ്കൂളുകളും അടച്ചിരിക്കുകയാണെന്നും വിദൂര ഇ-ലേണിങും ഇന്‍-ക്ലാസ് ടീച്ചിങ്ങും സമന്വയിപ്പിച്ചാണ് സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധി ആഗോള വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തിയത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതലാണ്. എന്നാല്‍, അടുത്ത അധ്യയനവര്‍ഷം സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുറപ്പാക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍തന്നെ കുട്ടികളുടെ ശാരീരിക സാന്നിധ്യം പരിഗണിച്ച് തത്സമയ ക്ലാസ് ചില സ്കൂളുകളില്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്കൂളിലേക്ക് അയക്കണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വാക്സിനേഷന് യജ്ഞം ജനസംഖ്യയുടെ 52 ശതമാനത്തിലധികം പേരും പൂര്‍ത്തിയാക്കി. കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ശേഷിക്കുന്ന ഭൂരിഭാഗവും ശരത്കാലത്തോടെ വാക്സിനേഷന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി സമയത്ത് ഒട്ടേറെ തടസ്സങ്ങളുണ്ടായിട്ടും അധ്യാപകരും രക്ഷിതാക്കളും രാജ്യത്തെ ഭരണാധികാരികളും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം തുടരുന്നതിന് സംവിധാനം ഉറപ്പുവരുത്തുന്നതിന് പ്രാമുഖ്യം നല്‍കിയതായും അല്‍ ഹമ്മാദി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം അവസാന പാദത്തില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ സ്കൂളില്‍ ഹാജരാകേണാ എന്ന തീരുമാനം കൈക്കൊള്ളുകയെന്നും വിദ്യാഭ്യാസ മന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാട്ടി. അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ ഹാജരാകണമെന്നത് ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ താല്പര്യത്തിനനുസരിച്ചായിരിക്കും തീരുമാനം. കോവിഡ് വ്യാപനത്തിനിടയിലും നിലവില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷക്കും സുരക്ഷിത അന്തരീക്ഷത്തിനും വേണ്ട ശക്തമായ മുന്‍കരുതലുകളോടെ വിദ്യാഭ്യാസം തുടരുന്നതിന് പ്രാമുഖ്യം നല്കി തീരുമാനം എടുത്തത്. എന്നാല്‍, രാജ്യത്തെ വടക്കന്‍ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്.
ദുബൈയില്‍ ഇപ്പോള്‍ വിദൂര പഠനവും തത്സമയ ക്ലാസ് പഠനവും സമന്വയിപ്പിക്കാനുള്ള അധികാരം സ്വകാര്യ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കുണ്ട്. പല സ്കൂളുകളും ഇ-ലേണിങ് തുടരുകയും ചില ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നടപ്പാക്കുകയും ചെയ്യുന്നു. അബൂദബിയിലെ ചില സ്കൂളുകള്‍ സ്കൂളിലെത്തിയുള്ള തത്സമയ പഠനവും വിദൂര ഗാര്‍ഹിക പഠനവും ഇടകലര്‍ന്ന് നടത്തുന്നു. അപൂര്‍വം സ്കൂളുകളില്‍ മാത്രമാണ് മുഴുവന്‍ സമയവും തത്സമയ പഠനരീതി നടപ്പിലുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു