കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ എംപി കെ സുധാകരനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി നിര്‍വ്വാഹക സമിതിയംഗം മമ്ബറം ദിവാകരന്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയില്‍ വച്ച് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരുദ്ധതയാണ് സുധാകരന്‍ പ്രസംഗിക്കുന്നതെന്നായിരുന്നു മമ്ബറം ദിവാകരന്റെ വിമര്‍ശനം.
പിന്മാറുന്നതിന്, മണ്ഡലത്തില്‍ ആവശ്യമുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്ന് പറയുന്നതിനേക്കാള്‍ പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് തുറന്നു സമ്മതിക്കുകയായിരുന്നു നല്ലതെന്നും ദിവാകരന്‍ പരിഹസിച്ചു.ധര്‍മ്മടം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിനായുള്ള എല്ലാത്തരം ഒരുക്കങ്ങളും ഇത്തവണ നടന്നുവെന്നും മറിച്ചുപറയുന്നത് വാസ്തവവിരുദ്ധമാണെന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്ബറം ദിവാകരന്‍ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന് നിരവധി രക്തസാക്ഷികളുള്ള ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കേണ്ട ഉത്തരവാദിത്തം തനിക്കും സുധാകരനും ഉണ്ട്. സുധാകരന്‍ വന്നില്ലെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ പേര് ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചില്ല. അദ്ദേഹം പറയുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിനാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും മമ്ബറം ദിവാകരന്‍ 50,424 വോട്ടുകളും നേടിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു