പീറ്റര്‍ ഏഴിമല
പയ്യന്നൂര്‍: സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉപ്പുകുറുക്കല്‍ സമരത്തിലൂടെ രണ്ടാം ബര്‍ദോളിയെന്ന് വിളിപ്പേരുള്ള പയ്യന്നൂര്‍ നവോത്ഥാന നായകരുടെയും വിപ്ലവകാരികളുടെയും നാട് കൂടിയാണ്. ഉത്തരകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ പയ്യന്നൂര്‍ എക്കാലത്തും ഇടതിന്റെ ഉരുക്കുകോട്ടയാണ്. പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് 1996-ല്‍ പിണറായി വിജയന് വിജയിച്ച് വൈദ്യുതി മന്ത്രിയും പത്ത് വര്‍ഷത്തിനുശേഷം ഇവിടെനിന്ന് ജയിച്ച പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയുമായി. ചൈന ചാരനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയില്വാസമനുഭവിക്കുന്നതിനിടയില് ഛായാചിത്രം മാത്രമുപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച എ.വി.കുഞ്ഞമ്ബുവിന്റെ വിജയചരിത്രവും പയ്യന്നൂരിനുണ്ട്.നീലേശ്വരം, മാടായി മണ്ഡലങ്ങള്‍കൂടി ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നിയോജകമണ്ഡലം 1964-ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ് പയ്യന്നൂര്‍ താലൂക്കിനു കീഴില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ നഗരസഭ, രാമന്തളി, കരിവെള്ളൂര്‍ -പെരളം, കാങ്കോല്‍- ആലപ്പടമ്ബ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂര്‍, ചെറുപുഴ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലമായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഉള്‍പ്പെടുന്ന കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും പയ്യന്നൂര്‍ മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം നിലകൊള്ളുകയായിരുന്നു. ഏറ്റവുമൊടുവില്‍ 2011-ലും 2016-ലും വിജയിച്ച സി.കൃഷ്ണന്റെ ഭൂരിപക്ഷം യഥാക്രമം 32,124 - 40,263 വോട്ടുകളാണ്.
എന്നാല്‍ ഇക്കുറി ഇക്കുറി രാഷ്ട്രീയരംഗത്തെ പരിചയസമ്ബന്നരായ പുതുമുഖങ്ങള്‍ തമ്മിലുള്ള കന്നിയങ്കമാണ് ഇവിടെ നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ. മധുസൂദനന് എല്‍ഡിഎഫിനായും ഫോക്ലോര് അക്കാദമി മുന്‍ ചെയര്മാന് എം.പ്രദീപ് കുമാര്‍ യുഡിഎഫിനായും കോണ്‍ഗ്രസ് വിട്ടെത്തിയ കെ.കെ.ശ്രീധരന് എന്‍ഡിഎയ്ക്കായും മത്സരരംഗത്തുണ്ട്. കൂടാതെ സ്വതന്ത്രസ്ഥാനാര്‍ഥിയായി കെ.വി.അഭിലാഷും മത്സരിക്കുന്നു.1,80,460 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 85,145 പുരുഷവോട്ടര്‍മാരും 95,313 സ്ത്രീവോട്ടര്‍മാരുമാണുള്ളത്. രണ്ടുപേര്‍ ഭിന്നലിംഗക്കാരാണ്. ഇതില്‍ 8242 പേരാണ് പുതിയ വോട്ടര്‍മാര്‍.
മണ്ഡലം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടി.ഐ. മധുസൂദനനെ എല്‍ഡിഎഫ് കളത്തിലിറക്കിയത്. രാഷ്ട്രീയത്തിലെയും പൊതുരംഗത്തെയും പ്രവര്‍ത്തനമികവും സംഘാടകമികവും ടി.ഐ.മധുസൂദനന് അനുകൂലമാകുമെന്ന് പാര്‍ട്ടി കരുതുന്നു. സി.കൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന തുടര്‍ച്ചയെന്ന വാദമാണ് ഇടതുപക്ഷത്തിന്റേത്. ഓണ്‍ലൈന്‍ സംവാദത്തിലൂടെ വോട്ടര്മാരില്നിന്നുയര്ന്നുവന്ന നിര്ദേശങ്ങളുള്പ്പെടുത്തിയുള്ള പ്രകടനപത്രികയുമായാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.ഇടതുകോട്ടയില്‍ വിള്ളലുകള്‍ വീഴ്ത്താനാകുമെന്ന് പ്രതീക്ഷയിലാണ് ഡിസിസി അംഗം കൂടിയായ എം.പ്രദീപ് കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. സാംസ്കാരിക മേഖലയിലെ പ്രദീപ് കുമാറിന്റെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിന്. രാഷ്ട്രീയത്തിനതീതമായ സുഹൃദ് ബന്ധങ്ങള്‍ അനുകൂല വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണിയുള്ളത്.
കഴിഞ്ഞ കുറേ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന എന്‍ഡിഎയ്ക്ക് 2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലുണ്ടായിരുന്ന വോട്ടില്‍ പതിനായിരത്തിന്റെ വര്‍ധനവ് വരുത്തി 15,341 ലെത്തിക്കാനായി. കഴിഞ്ഞ തവണത്തെ വോട്ടുകള്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ.ശ്രീധരനുള്ളത്. മണ്ഡലത്തിനുള്ളിലെ സ്ഥാനാര്‍ഥിയുടെ വ്യക്തിബന്ധങ്ങളും പ്രവര്‍ത്തനങ്ങളും അതിന് സഹായിക്കുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ് ക്കുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു