കല്ലറ: പാങ്ങോട് പഞ്ചായത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചയാള്‍ മിനിറ്റുകള്‍ക്കുള്ളില്‍ രാജി വച്ചു. ഇടതു മുന്നണി അംഗവും മൈലമൂട് വാര്‍ഡംഗവുമായ റീനയാണ് രാജിവച്ചത്.
വോട്ടെടുപ്പില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ റീനയ്ക്ക് ലഭിച്ചിരുന്നു. ഇത് സി.പി.എം നേതൃത്വം നിരാകരിച്ചതോടെയാണ് റീന രാജി വച്ചത്.
തിരഞ്ഞെടുപ്പില്‍ വെല്‍ഫേര്‍ പാര്‍ട്ടി യു.ഡി.എഫിനും എസ്.ഡി.പി.ഐ എല്‍.ഡി.എഫിനും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആകെ 19 അംഗങ്ങളില്‍ പത്ത് വോട്ട് റീനയ്ക്ക്ക്ക് ലഭിച്ചു. വിജയത്തെ തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്ത റീന സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ രാജിവയ്ക്കുകയായിരുന്നു.ഇതിനിടയില്‍ യു.ഡി.എഫ് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ അശ്വതി പ്രദീപ് വോട്ട് അസാധുവാക്കിയത് കൂടുതല്‍ നാടകീയതകള്‍ക്കിടയാക്കി. എല്‍.ഡി.എഫിനും യു.ഡി.എഫിനും അശ്വതിയുടെ വോട്ട് ലഭിച്ചു. എന്നാല്‍ ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നാണ് അശ്വതിയുടെ വിശദീകരണം. വിപ്പ് ലംഘിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം അശ്വതിയോടു വിശദീകരണം തേടി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പാങ്ങോട് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തിടെയാണ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്.
19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ് - 8, യു.ഡി.എഫ് - 7, വെല്‍ഫേര്‍ പാര്‍ട്ടി - 2, എസ്.ഡി.പി.ഐ - 2 എന്നിങ്ങനെയാണ് കക്ഷി നില.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു