പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന നേതാവ് എ.വി ഗോപിനാഥ് ഒടുവില്‍ വഴങ്ങി. ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് േശഷമാണ് അനുനയ നീക്കവുമായി ഉമ്മന്‍ചാണ്ടി പെരിങ്ങോട്ടുകുറിശ്ശിയിലെ എ.വി ഗോപിനാഥിന്‍റെ വീട്ടിലെത്തിയത്.
നേരത്തെ, ഡി.സി.സി ഭാരവാഹിത്വമടക്കം നിരവധി പദവികള്‍ വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവാണ് എ.വി ഗോപിനാഥ്. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള പല കാര്യങ്ങളിലും പാര്‍ട്ടി നേതൃത്വവുമായി ഇപ്പോള്‍ ഉടക്കി നില്‍ക്കുകയായിരുന്നു അദ്ദേഹം.കെ. സുധാകരനടക്കമുള്ള നേതാക്കള്‍ നേരിട്ട് ഇടപെട്ടിട്ടും ഗോപിനാഥ് വഴങ്ങിയിരുന്നില്ല. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച ഗോപിനാഥ് കോണ്‍ഗ്രസ് വിടുമെന്ന സൂചന നല്‍കിയിരുന്നു.
നേരത്തെ, ഗോപിനാഥുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഉമ്മന്‍ചാണ്ടി പാലക്കാട്ടുള്ള ഗോപിനാഥിന്‍റെ വീട്ടിലേക്ക് തിരിച്ചത്. ഉമ്മന്‍ചാണ്ടി രാത്രി 12 മണിക്ക് ശേഷമാണ് ഗോപിനാഥിന്‍റെ വീട്ടിലെത്തുന്നത്. 15 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു