കോഴിക്കോട്: ( 10.03.2021) ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സജീവമായിട്ടും ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ബിജെപിക്കുള്ളില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ നയിച്ചിരുന്ന വിയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ പ്രസംഗ പട്ടികയില്‍ ഉള്‍പെടുത്തിയെങ്കിലും അവസാന നിമിഷം ശോഭയെ ഒഴിവാക്കിയിരുന്നു. ശോഭ ഉയര്‍ത്തിയ വിഷയങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാല്‍, അമിത് ഷാ പങ്കെടുത്ത കോര്‍ കമിറ്റി യോഗം, വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ അതൃപ്തി പ്രകടിപ്പിച്ചതായി ശോഭാ സുരേന്ദ്രന്‍ വിഭാഗം പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ കോര്‍ കമിറ്റി യോഗത്തില്‍ അദ്ദേഹം മുന്നോട്ടു വച്ച, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിര്‍ദേശം പാലിക്കപ്പെടാത്തതിനാലാണ് അമിത് ഷാ തന്നെ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചത്.ഇത് സ്ഥാനാര്‍ഥി പരിഗണനയിലും പ്രഖ്യാപനത്തിലും ഇനി ഉണ്ടാകരുതെന്നും ശോഭയെ ഉള്‍ക്കൊണ്ടു പോകണമെന്നും ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുരളീധര പക്ഷം ശോഭയെ സ്വീകരിക്കാന്‍ തയാറല്ല എന്നാണ് സൂചനകള്‍.
ബിജെപിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ഗ്രൂപ്പുകള്‍ സീറ്റ് വീതംവയ്ക്കുന്നതിലുള്ള തര്‍ക്കം തുടരുന്നത് കൊണ്ടാണ്. മൂന്ന് തവണ കോര്‍ കമിറ്റിയും ഒരു തവണ ഇലക്ഷന്‍ കമിറ്റിയും ചേര്‍ന്നിട്ടും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പതിനൊന്നിന് വീണ്ടും യോഗം ചേര്‍ന്ന് തര്‍ക്കം പരിഹരിക്കാമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
കോര്‍ കമിറ്റി അംഗങ്ങള്‍ എ പ്ലസ് മണ്ഡലങ്ങള്‍ പങ്കുവച്ച് എടുക്കുകയും അടുത്ത കാലത്തു പാര്‍ടിയിലേക്ക് വന്നവര്‍ക്കെല്ലാം പ്രധാന മണ്ഡലങ്ങള്‍ നല്‍കുകയും ചെയ്തു. ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയ ജനപിന്തുണയുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കാതിരുന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ബിജെപിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു