കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ റോളൊന്നുമില്ലാത്ത കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. സീറ്റുനിര്‍ണയ ചര്‍ച്ചകളില്‍പോലും സുധാകരനെ അടുപ്പിച്ചില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തിന്റെ ഒറ്റ നിര്‍ദേശവും പരിഗണിച്ചില്ല. കോണ്‍ഗ്രസിലെ ഈ ഒറ്റപ്പെടുത്തലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.
കണ്ണൂരിലെ കാര്യങ്ങള്‍പോലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നോട് ആലോചിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍എസ്പി നേതാവ് ഇല്ലിക്കല്‍ അഗസ്തിയെ പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു.അവിടെ ആദ്യം കോണ്‍ഗ്രസിലെ രാജീവന്‍ എളയാവൂരിനെ മത്സരിപ്പിക്കാനായിരുന്നു നിര്‍ദേശിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്ന തിരിച്ചറിവിലാണ് സുധാകരന്‍. ഇരിക്കൂറിലും കണ്ണൂരിലും വേണുഗോപാല്‍ ചുവടുറപ്പിച്ചത് സുധാകരന് വലിയ തിരിച്ചടിയായി. ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ കലാപം അവഗണിച്ച് വേണുഗോപാലിന്റെ സ്വന്തക്കാരനായ സജീവ് ജോസഫിനാണ് സീറ്റു നല്‍കിയത്.
കണ്ണൂരില്‍ കഴിഞ്ഞ തവണ കെ സുധാകരന്റെ നോമിനിയായിരുന്ന ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഇത്തവണ സീറ്റ് ഉറപ്പിച്ചത് കെ സി വേണുഗോപാലിന്റെ തണലിലാണ്. പാച്ചേനിയെ ഒഴിവാക്കാനാണ് സുധാകരന്‍ കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചത്. എന്നാല്‍, മുല്ലപ്പള്ളി ഈ കുരുക്കില്‍ വീണില്ല. അടുത്ത അനുയായി റിജില്‍ മാക്കുറ്റിക്ക് സീറ്റ് നല്‍കണമെന്ന് സുധാകരന്‍ പറത്തതും കണ്ണൂര്‍ മനസ്സില്‍കണ്ടാണ്. പേരാവൂരില്‍ മാത്രമാണ് പേരിനെങ്കിലും സുധാകരനോട് അടുപ്പം പുലര്‍ത്തുന്ന സ്ഥാനാര്‍ഥിയുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു