ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. നാല് മണിയോടെയാണ് മുഖ്യമന്ത്രി ഗവര്‍ണറുടെ വസതിയിലെത്തിയത്.
രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി റാവത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപിയിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി പദം ഒഴിയുന്നത്. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും റാവത്ത് കണ്ടിരുന്നു.
സംസ്ഥാന ബിജെപിയില്‍ മുഖ്യമന്ത്രിക്കെതിരെ ആഭ്യന്തരകലാപം രൂക്ഷമായതോടെ രണ്ട് നിരീക്ഷകരെ കേന്ദ്രനേതൃത്വം ഉത്തരാഖണ്ഡിലേക്ക് അയച്ചിരുന്നു.പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് രമണ്‍സിങ്, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എന്നിവരാണ് നിരീക്ഷകര്‍. ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരടക്കമുള്ളവരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
റാവത്തിനെതിരെ അഴിമതിക്കേസുകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിലെ വന്‍വീഴ്ചയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 132പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2017ലാണ് റാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ അധികാരമേറ്റത്. 70 അംഗ സഭയില്‍ ബിജെപിക്ക് 57 എംഎല്‍എമാരാണ് ഉള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു