ശ്രീജിത് കൃഷ്ണന്
കാസര്‍ഗോഡ്: പെരിയയിലെ തികച്ചും സാധാരണ കുടുംബത്തില്‍ ജനനം. സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം കൊച്ചിയിലെ പ്രസ് അക്കാഡമിയില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ. പിന്നെ യുഎഇയില്‍ റേഡിയോ ജോക്കിയും വാര്‍ത്താ അവതാരകനുമായി കുറച്ചു വര്‍ഷങ്ങള്‍. ആകാശവാണിയുടെ എഫ്എമ്മില്‍ ജനപ്രിയ പരിപാടിയുടെ അവതാരകന്. അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശവുമായി തുടര്‍ച്ചയായി 24 മണിക്കൂര്‍ റേഡിയോ പരിപാടി അവതരിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടിയ മാധ്യമപ്രവര്ത്തകന്.കൊച്ചി മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ക്കായുള്ള അനൗണ്സ്മെന്റുകളില് ശബ്ദം നല്കിയ അവതാരകന്. പറഞ്ഞുവരുന്നത് ഇതുവരെ അധികമൊന്നും ആഘോഷിക്കപ്പെടാത്ത ഒരു സ്ഥാനാര്‍ഥിയുടെ ബയോഡാറ്റയാണ്. 30 വര്‍ഷമായി ഒരൊറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെപ്പോലും ജയിപ്പിച്ചിട്ടില്ലാത്ത കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന നാട്ടുകാരനായ സ്ഥാനാര്‍ഥി. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം അധ്യാപനത്തിനും സാമൂഹ്യസേവനത്തിനും രാഷ്ട്രീയത്തിനുമെല്ലാം അതിന്റേതായ ഇടം മാറ്റിവച്ച കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയ.
ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും യുഡിഎഫിനൊപ്പം നില്‍ക്കുമ്ബോഴും നിയമസഭാവിജയം കിട്ടാക്കനിയാകുന്നതാണ് ഉദുമയുടെ ചരിത്രം. 1987ല്‍ കെ.പി. കുഞ്ഞിക്കണ്ണന് 7845 വോട്ടുകള്‍ക്ക് വിജയിച്ചതു മാത്രമാണ് യുഡിഎഫിന് ആകെ എടുത്തുപറയാനുള്ളത്. കഴിഞ്ഞതവണ മണ്ഡലം പിടിച്ചെടുക്കാനൊരുങ്ങി കണ്ണൂരില്‍നിന്നെത്തിയ സാക്ഷാല്‍ കെ. സുധാകരനുപോലും 3832 വോട്ടുകളുടെ വ്യത്യാസത്തിന് പരാജയം സമ്മതിക്കേണ്ടിവന്നു. അതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തം വീണ് പെരിയയുടെ മണ്ണ് ചുവന്നത്. ആ മണ്ണ് കോണ്‍ഗ്രസിനായി വീണ്ടെടുക്കാനാണ് ഇത്തവണ ബാലകൃഷ്ണന്റെ പോരാട്ടം. പുതിയ ഉദുമ എന്നതാണ് മുദ്രാവാക്യം.
ക്ഷേത്രസ്ഥാനികനായിരുന്ന പെരിയ ചാണവളപ്പില്‍ കുട്ടി വെളിച്ചപ്പാടിന്റെയും കുഞ്ഞമ്മയുടെയും മകനായ ബാലകൃഷ്ണന് സ്കൂള്‍ കാലംതൊട്ടേ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. കാസര്‍ഗോഡ് ഗവ. കോളജില്‍ പഠിക്കുമ്ബോള്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി. കെഎസ്യു ജില്ലാ സെക്രട്ടറിയായും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായും പിന്നീട് പ്രവാസത്തിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎഇയിലെ 846 എഎം റേഡിയോയില്‍ അവതാരകനായിരിക്കുമ്ബോഴാണ് സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാകുന്നത്. പിന്നീട് നാട്ടിലെത്തിയപ്പോള്‍ കൊച്ചി കേന്ദ്രീകരിച്ച് ആകാശവാണിയുടെ എഫ്എം സ്റ്റേഷനില്‍ 'ഹലോ ജോയ് ആലുക്കാസ്' എന്ന പരിപാടിയുടെ അവതാരകനായി. ബാലേട്ടന് എന്നപേരില്‍ ഗായിക ആശാലതയ്ക്കൊപ്പം പരിപാടി അവതരിപ്പിച്ച് കഥകളും ജീവിതപാഠങ്ങളുമായി പ്രേക്ഷകര്‍ക്ക് സ്നേഹവും സാന്ത്വനവും പകര്ന്നുനല്കി.
ഇതിനിടയിലാണ് കൊച്ചിയില്നിന്നുതന്നെയുള്ള റേഡിയോഗ്രാമം എന്ന ഇന്റര്‍നെറ്റ് റേഡിയോയ്ക്കുവേണ്ടി 'ഇനി വേണ്ട കണ്ണീര്‍പ്പുഴകള്‍' എന്ന പേരില്‍ അക്രമരാഷ്ട്രീയത്തിനെതിരേ 24 മണിക്കൂര്‍ റേഡിയോ പരിപാടി അവതരിപ്പിച്ചത്. നടന് ശ്രീനിവാസന്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്ണന്, കുമ്മനം രാജശേഖരന്, കെ.പി.എ. മജീദ് തുടങ്ങിയവരെല്ലാം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച ഈ പരിപാടിയില്‍ തത്സമയം അതിഥികളായി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വിമ്മി മറിയം ജോര്‍ജിനൊപ്പം കൊച്ചി മെട്രോയുടെ ശബ്ദമാകാനുള്ള അവസരം ലഭിച്ചത്. കൊച്ചി കേന്ദ്രമാക്കി പരസ്യസ്ഥാപനവും നടത്തുന്ന ബാലകൃഷ്ണന് നാട്ടില്‍ പൂരക്കളി കലാകാരനായും തിളങ്ങിയിട്ടുണ്ട്.
കാലങ്ങള്ക്കുമുമ്ബേതന്നെ കോണ്‍ഗ്രസ് വേദികളില്‍ ദേശീയനേതാക്കളുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വലിയ നേതാക്കള്‍ എത്തുന്നതിനുമുമ്ബ് സദസ്യരെ മണിക്കൂറുകള്‍ പിടിച്ചിരുത്തുന്ന പ്രസംഗകനായും തിളങ്ങി. പൗരത്വബില്ലിനെതിരായ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.
നാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി പത്താംക്ലാസ്, പിഎസ്സി പരിശീലനവും പാരലല്‍ കോളജും നടത്തി അധ്യാപനരംഗത്തും ഒരുകൈ നോക്കിയിരുന്നു. ഡീ ഗ്രേഷ്യ എന്നപേരില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളും തുടങ്ങി. പില്ക്കാലത്ത് പെരിയയില്ത്തന്നെ സ്ഥാപിച്ച ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ സിഇഒയായി. കോളജിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ യൂണിറ്റും തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പഠിച്ചിറങ്ങിയ 188 വിദ്യാര്‍ഥികള്‍ക്ക് ജോലി നേടിക്കൊടുത്ത് പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടി.
ഭാര്യ ശ്രീജയും മക്കള്‍ കൃഷ്ണാനന്ദ് സാഗറും ഹേമാംബികയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്. നേരത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായ ജ്യേഷ്ഠന് രാജന് പെരിയ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ശ്രീനാരായണ ട്രസ്റ്റ് ചെയര്‍മാനുമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു