ബാങ്കിംഗ് രംഗത്തെ ജീവനക്കാരുടെ പ്രതിഷേധത്തെ അവഗണിച്ച് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായി, പാര്‍ലമെന്റിന്റെ നടപ്പു സെഷനില്‍ തന്നെ ബാങ്കിംഗ് കമ്ബനീസ് (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫര്‍) നിയമം, ബാങ്കിംഗ് റെഗുലേഷന്‍ നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള ബില്ല് കേന്ദ്രം കൊണ്ടുവന്നേക്കും.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബഡ്‌ജറ്റിലാണ് രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. എന്നാല്‍, ബാങ്കുകള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലഇടത്തരം ബാങ്കുകളായ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയിലെ രണ്ടെണ്ണത്തിനാകും സ്വകാര്യവത്കരണത്തിനുള്ള നറുക്കുവീഴുകയെന്നാണ് സൂചന. ഓഹരി പൂര്‍ണമായും വിറ്റൊഴിയല്‍ നടപടി 2021-22 സാമ്ബത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വന്‍കിട പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനുള്ള നടപടികളിലേക്കും കേന്ദ്രം വരുംവര്‍ഷങ്ങളില്‍ കടന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍. 2017ല്‍ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നത്, പിന്നീട് ലയനങ്ങളിലൂടെ 12 ആയി ചുരുങ്ങിയിട്ടുണ്ട്. ചെറിയ ബാങ്കുകളെ വലിയ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിലൂടെ, മൂലധന സഹായമായി വന്‍തുക നല്‍കുകയെന്ന ബാദ്ധ്യത കുറയ്ക്കുക കൂടിയാണ് കേന്ദ്രലക്ഷ്യം. ഇതിനു പിന്നാലെയാണ് ബാങ്ക് സ്വകാര്യവത്കരണത്തിലേക്കും സര്‍ക്കാര്‍ കടക്കുന്നത്.
വീണ്ടും ബാങ്ക് ലയനം?
പൊതുമേഖലയിലെ രണ്ടു ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന് മുമ്ബ്, മറ്റ് രണ്ടു ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുള്ള ആലോചനയും ധനമന്ത്രാലയം തുടങ്ങിയെന്ന് സൂചന. അടുത്ത സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളും നടപ്പുവര്‍ഷം ജനുവരി-മാര്‍ച്ച്, അടുത്തവര്‍ഷം ഏപ്രില്‍-ജൂണ്‍പാദങ്ങളിലെ പ്രവര്‍ത്തനഫലവും വിലയിരുത്തിയ ശേഷമാകും ലയിപ്പിക്കേണ്ട ബാങ്കുകളുടെ പട്ടിക തയ്യാറാക്കുക.
പൊതുമേഖലാ
ലയനങ്ങള്‍
പൊതുമേഖലയില്‍ 27 ബാങ്കുകളാണ് 2017ല്‍ ഉണ്ടായിരുന്നത്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും പിന്നീട് മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചു. യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ആന്ധ്രബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലും ലയിച്ചു. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിലും ലയിച്ചതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു