ശ്രീകണ്ഠപുരം: സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായ ഇരിക്കൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് എ വിഭാഗം നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യന്‍ വിട്ടുനിന്നെങ്കിലും മറ്റു എ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചത് യു.ഡി.എഫിന് ആശ്വാസമായി.വ്യക്തിപരമായ കാരണങ്ങളാലാണ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്നതെന്ന് സോണി സെബാസ്റ്റ്യന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിന് യു.ഡി.എഫ് ഇരിക്കൂറില്‍ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ.സി ജോസഫ് എം.എല്‍.എ. പറഞ്ഞു. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പെന്നും യു.ഡി.എഫ് തിരിച്ചുവരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജോസഫ് പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലത്തെ ബോധപൂര്‍വം അവഗണിച്ച സര്‍ക്കാരായിരുന്നു പിണറായി വിജയന്റേത്. എന്നാല്‍ യു.ഡി.എഫ് കാലത്ത് നല്ലരീതിയിലുള്ള പിന്തുണ മണ്ഡലത്തിന് ലഭിച്ചിരുന്നു. ഇനിയും അത്തരത്തിലുള്ള പിന്തുണയ്ക്ക് യു.ഡി.എഫ് തന്നെ അധികാരത്തില്‍ വരണമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.
യു.ഡി.എഫ് ഇരിക്കൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തോമസ് വെക്കത്താനം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി സെക്രട്ടറി പി. മോഹനന്‍, ഷമാ മുഹമ്മദ്, വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി, വി.എ നാരായണന്‍, സജീവ് മാറോളി, അഡ്വ. കെ.എ. ഫിലിപ്പ്, അഡ്വ. കരീം ചേലേരി, പി.ടി മാത്യു, അഡ്വ. ടി. മനോജ്കുമാര്‍, വര്‍ഗ്ഗീസ് വയലാമണ്ണില്‍, അഡ്വ. എസ്. മുഹമ്മദ്, സി.കെ മുഹമ്മദ്, പി.ടി അഷറഫ്, ഡോ. കെ.വി ഫിലോമിന, പി.ടി.എ കോയ, സാബു മണിമല തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
നിയോജക മണ്ഡലം കണ്‍വീനര്‍ സി.കെ. മുഹമ്മദ് സ്വാഗതവും യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എന്‍.എ ഖാദര്‍ നന്ദിയും പറഞ്ഞു. ടി.എന്‍.എ ഖാദര്‍ (ചെയര്‍മാന്‍), തോമസ് വക്കത്താനം (കണ്‍വീനര്‍), എം.ഒ മാധവന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും കണ്‍വെന്‍ഷനില്‍ രൂപീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു