തവനൂരില്‍ ജലീലിനെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്ബില്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനിലൂടെ കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. വെട്ടിയും തിരുത്തിയും മാറിമറിഞ്ഞ പട്ടികയില്‍ ഏറ്റവുമൊടുവിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് ഫിറോസ് തവനൂരില്‍ പോരിനിറങ്ങുന്നത്. രണ്ടു തവണ തുടര്‍ച്ചയായി കെടി ജലീല്‍ മത്സരിച്ചു ജയിച്ച മണ്ഡലത്തില്‍ ഫിറോസ് വെല്ലുവിളി ഉയര്‍ത്തുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്നത്.
ജലീലിന്റെ 'മാത്രം' മണ്ഡലം
തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ഏഴു പഞ്ചായത്തുകള്‍ ചേര്‍ത്ത് 2011ല്‍ നിലവില്‍ വന്നതാണ് തവനൂര്‍ നിയോജക മണ്ഡലം.ഇതോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. കോട്ടക്കല്‍ പുതുതായി നിലവില്‍ വരികയും ചെയ്തു. എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
കെ.ടി ജലീല്‍ പ്രചാരണത്തിനിടെ
ലീഗിന്റെ പഴയ കോട്ടയായ കുറ്റിപ്പുറം, മണ്ഡലപുനര്‍നിര്‍ണയത്തോടെ തവനൂരായി മാറി വന്നപ്പോള്‍ പാര്‍ട്ടി അവിടെ പച്ച തൊട്ടില്ല എന്നത് കൌതുകകരമാണ്. 2011ലും 2016ലും കെടി ജലീല്‍ തന്നെ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറി. ആദ്യ തവണ കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിനെതിരെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജലീലിന്റെ വിജയം. രണ്ടാം തവണ എതിര്‍ സ്ഥാനാര്‍ത്ഥി ഇഫ്തിഖാറുദ്ദീനെതിരെ ഇദ്ദേഹം ലീഡ് ഉയര്‍ത്തി. 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഹാട്രിക് ജയം എന്ന സ്വപ്‌നവുമാണ് ജലീല്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥിതി
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍, എടപ്പാള്‍, തൃപ്രങ്ങോട്, പുറത്തൂര്‍ എന്നീ നാലു പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ഒപ്പം നിന്നു. കാലടി, വട്ടംകുളം, മംഗലം എന്നീ മൂന്നു പഞ്ചായത്തുകള്‍ യുഡിഎഫിന് ഒപ്പവും നിന്നു. 6110 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്.ഫിറോസ് കുന്നംപറമ്ബിലിന്റെ റോഡ് ഷോയില്‍ നിന്ന്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ 12,353 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് കിട്ടിയത്. 2014ല്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്‌മാനായിരുന്നു ലീഡ്. 9,172 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്‌മാന് ഉണ്ടായിരുന്നത്.
മാറ്റമുണ്ടാക്കുമോ ഫിറോസ്
ഫിറോസ് മണ്ഡലത്തില്‍ എത്തുമ്ബോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്. കെ.ടി ജലീലിനെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യവുമായി ലീഗ് പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രചാരണ രംഗത്തുണ്ടാകുമെന്ന് തീര്‍ച്ച. പലയിടങ്ങളിലും യുഡിഎഫ് സംവിധാനം പോലും നിലവിലില്ലാത്ത, തൃപ്രങ്ങോട് അടക്കമുള്ള പഞ്ചായത്തുകളില്‍ ഇത് ഫിറോസിന് ഏറെ ഗുണകരമാകും.
വിവി പ്രകാശും ഇഫ്തിഖാറുദ്ദീനും മത്സരിച്ചപ്പോള്‍ കാണാതിരുന്ന ആവേശവും യുഡിഎഫ് പ്രവര്‍ത്തകരില്‍ ദൃശ്യമാണ്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ ആ ആവേശം വ്യക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആരാധക അടിത്തറയുള്ള ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയായ ഫിറോസിന് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയും ലഭിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു