കഴിഞ്ഞതവണ താരതമ്യേന ചെറിയ വോട്ടിന് നഷ്‌ടപ്പെട്ട അഴീക്കോട് ഇപ്രാവശ്യം സി.പി.എമ്മിനൊപ്പം എന്നുറപ്പിച്ച് മണ്ഡലത്തില്‍ പ്രചരണത്തില്‍ ഒരുപടി മുന്നിലാണ് ഇടതു സ്‌ഥാനാര്‍ഥിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്. അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതുകൊണ്ടുതന്നെ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല സുമേഷിന്. നേരത്തേതന്നെ സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തിയതിനാല്‍ സുമേഷ് ഒന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചിരിച്ചിട്ടുണ്ട്.
ഇടതുക്യാമ്ബ് ആവേശത്തില്‍
തുടര്‍ച്ചായി അഴീക്കോട് വിജയിച്ച കെ.എം. ഷാജിക്കു ശക്‌തനായ എതിരാളിയെ കിട്ടിയതോടെ ഇടതുക്യാമ്ബ് ആവേശത്തിലാണ്കഴിഞ്ഞ 10 വര്‍ഷം മണ്ഡലത്തില്‍ യു.ഡി.എഫ് പ്രതിനിധിക്ക് വികസനത്തിന്റെ കണിക പോലും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം. പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്തു സമ്ബാദനം എന്നീ അഴിമതിയാരോപണങ്ങളിലെ വിശദീകരണമാണ് മുസ്ലിം ലീഗ് സ്‌ഥാനാര്‍ഥി കെ.എം. ഷാജി പ്രചാരണ യോഗങ്ങളില്‍ നടത്തുന്നത്.
ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകനായ തന്നെ നേരിടാന്‍ വ്യാജ ആരോപണങ്ങളും കേസുകളും കൊണ്ട് ശ്രമിക്കുകയാണെന്നാണ് ഷാജി വ്യക്‌തമാക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെ സി.പി.എം. ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും യു.ഡി.എഫിലെ നെഗറ്റീവ് വോട്ടുകള്‍ പിടിക്കാന്‍ സുമേഷാണ് നല്ലത് എന്ന വിലയിരുത്തലിലെത്തിച്ചേരുകയായിരുന്നു. ജാതി-സമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് പ്രാദേശിക വികാരങ്ങള്‍ അനുകൂലമാക്കിയാല്‍ അഴിക്കോട് പിടിച്ചെടുക്കാമെന്ന നിഗമനത്തിലായിരുന്നു സി.പി.എമ്മിന്റെ ഈ നീക്കം.
മണ്ഡലം മാറാന്‍ നോക്കിയ ഷാജി
എം.വി രാഘവന്‍ സി.പി.എമ്മിലുള്ളപ്പോള്‍ പാര്‍ട്ടികോട്ടയായിരുന്നു അഴിക്കോട്. കെ.എം ഷാജിയെ ഇറക്കി ഈ കോട്ട മുസ്ലിം ലീഗ് പച്ചപിടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇക്കുറി മണ്ഡലത്തിലെ രാഷ്‌ട്രീയ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടു ഷാജി മണ്ഡലം മാറാനൊരുങ്ങിയിരുന്നു. കൂടുതല്‍ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യം ഷാജിയോട് അടുപ്പമുള്ളവര്‍ ലീഗ് നേതൃത്വത്തിനു മുന്‍പില്‍ വച്ചിരുന്നു. കാസര്‍കോട്, തിരുവമ്ബാടി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളായിരുന്നു പരിഗണിച്ചത്. എന്നാല്‍ അഴീക്കോട് നിലനിര്‍ത്താന്‍ മറ്റാര് എന്ന ചോദ്യമാണു കുഴക്കിയത്. ഷാജിക്കു മാത്രമാണു മണ്ഡലത്തില്‍ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്കാണ് ഒടുവിലെത്തിയത്.
കോണ്‍ഗ്രസുമായി കണ്ണൂര്‍- അഴീക്കോട് മണ്ഡലങ്ങള്‍ വച്ചുമാറാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല.
2011ല്‍ 493 വോട്ടിനാണ് മണ്ഡലം ഷാജി എല്‍.ഡി.എഫില്‍നിന്നു പിടിച്ചെടുത്തത്. എം. പ്രകാശനായിരുന്നു എതിരാളി. 2016 ല്‍ എം.വി നികേഷ്‌കുമാറിനെ 2287 വോട്ടിനു തോല്‍പിച്ചു. കഴിഞ്ഞതവണ അഴീക്കോട്ടുനിന്ന് ജയിച്ച ഷാജിയുടെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി അസാധുവാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്‌തിരുന്നു. ആറ് വര്‍ഷത്തേക്ക് മത്സരിക്കുന്നത് വിലക്കുകയും ചെയ്‌തിരുന്നെങ്കിലും വിധി സുപ്രീം കോടതി സേ്‌റ്റ ചെയ്‌തിരിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 21,857 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. 6141 വോട്ടിന് യു.ഡി.എഫിനെ മറികടന്നു. ബി.ജെ.പി.ക്ക് മണ്ഡലത്തില്‍ 15000 ത്തിലധികം വോട്ടുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്‌ജിത്താണ് സ്‌ഥാനാര്‍ത്ഥി. ബി.ജെ.പി. അധികമായി സമാഹരിക്കുന്ന വോട്ടുകള്‍ ഇടത് വലത് മുന്നണികളുടെ വിജയ സാധ്യതയെ നിശ്‌ചയിക്കം.
കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും കരുത്തനായ നേതാവ് പി. ജയരാജനെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ ഉയര്‍ന്ന വിഷയങ്ങള്‍ ഷാജി പ്രചാരണ വിഷയമാക്കുന്നുണ്ട്‌്.
യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെ. സുധാകരന്‍ എം.പി.യാണ്. ജയരാജനും സുധാകരനും തമ്മിലുള്ള പോരാട്ടമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശം ചിത്രീകരിക്കപ്പെടുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു