തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തന്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സന്തോഷ് ഈപ്പന്‍ കൈമാറിയ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനി പരാതിയില്‍ പറയുന്നു.സ്വന്തം ഫോണ്‍ നമ്ബര്‍ സഹിതമാണ് വിനോദിനി പരാതി നല്‍കിയിരിക്കുന്നത്. കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. എന്നാല്‍ നോട്ടീസ് ലഭിക്കാത്തതിനാല്‍ അവരെ സമീപിക്കാനാകില്ല. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും ആ നമ്ബറാണോ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.വിനോദിനിയുടെ പരാതി തുടര്‍ അന്വേഷണത്തിനായി ഡി.ജി.പി പൊലീസ് സൈബര്‍ വിഭാഗത്തിന് കൈമാറി.
വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു