കണ്ണൂര്‍: പാലക്കാട്ട് എ.വി. ഗോപിനാഥിനെയും പത്തനംതിട്ടയില്‍ പി. മോഹന്‍രാജിനെയും അനുനയിപ്പിച്ച ഉമ്മന്‍ ചാണ്ടി ഇരിക്കൂറിലേക്കെത്തുന്നു. ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് ഇരിക്കൂറിലെത്തും.
പ്രഖ്യാപിച്ച സ്‌ഥാനാര്‍ഥിയെ മാറ്റില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നതോടെ പ്രതിസന്ധിയിലാണ് എ ഗ്രൂപ്പ്. സീറ്റ് നിഷേധിക്കപ്പെട്ട എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്‌റ്റ്യന് ഡി.സി.സി. പ്രസിഡന്റ് പദവി വിട്ടുകൊടുക്കുന്നതില്‍ കെ.സുധാകരന്റെ എതിര്‍പ്പും വിലങ്ങുതടിയാകുന്നു. ഇരിക്കുറില്‍ വിമത സ്‌ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന നിലപാടില്‍നിന്ന് എ ഗ്രൂപ്പ് പിറകോട്ടുപോയെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു തുടങ്ങിയിട്ടില്ല.ഈ നിസഹകരണം ജില്ലയില്‍ യു.ഡി.എഫിന് പ്രതീക്ഷയുള്ള പേരാവൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളെയും ബാധിക്കുന്നുണ്ട്. അതേസമയം ഇരിക്കൂറില്‍ രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിനിറക്കി അത് മറികടക്കാനുള്ള ശ്രമം കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ഡി.സി.സി. പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള ഡി.സി.സി. വിട്ടുനല്‍കേണ്ടി വരുന്നത് സുധാകരന്റെ നേതൃത്വത്തില്‍ മറ്റൊരു പോരാട്ടത്തിനു വഴി തുറക്കുന്ന സാഹചര്യവും സൃഷ്‌ടിച്ചേക്കും. കെ.സി.ജോസഫും എം.എം. ഹസനുമായി നടത്തിയ ചര്‍ച്ചയിലും ഈ വികാരം സുധാകരന്‍ അറിയിച്ചു. അതേസമയം എ ഗ്രൂപ്പിനെ ഉടന്‍ അനുനയിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇരിക്കൂറിലെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹരിക്കുമെന്ന് ഇന്നലെ സുധാകരനും പ്രത്യാശ പ്രകടിപ്പിച്ചു.
ഇരിക്കൂറില്‍ നേതൃത്വം പ്രഖ്യാപിച്ച സജീവ് ജോസഫിനെതിരേയാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ത്ഥിയാക്കണം എന്നാണ് ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു