കാസര്‍കോട്: മഞ്ചേശ്വരത്ത് ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ്. ഒരു മഞ്ചേശ്വരക്കാരന് വോട്ട് ചെയ്യാനുള്ള അവസരമാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. അത് അവര്‍ കൃത്യമായി വിനിയോഗിക്കും. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയില്‍ പങ്കെടുത്ത യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വാക്കുകളില്‍ ആത്മവിശ്വാസം
അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്ത് മെമ്ബറും അഞ്ചു വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തന്നെ വോട്ടര്‍മാര്‍ക്ക് അറിയാം. യു .ഡി. എഫും ബി .ജെ .പിയും നേരിട്ടുള്ള മത്സരമാണ് മണ്ഡലത്തില്‍ . ഇടതുമുന്നണി അവിടെ അപ്രസക്തമാണ്. വര്‍ഗീയതയ്ക്കല്ല, മതേതരത്വത്തിന്റെ വലിയ സന്ദേശമാണ് മണ്ഡലം എക്കാലത്തും നല്‍കിയിട്ടുള്ളത്എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെയാണ് മഞ്ചേശ്വരത്ത് കഴിയുന്നത്. ദണ്ഡിയാത്ര നടത്തിയ ഗാന്ധിജിക്ക് ഊന്നുവടി സമ്മാനമായി നല്‍കിയ മഹാകവി ഗോവിന്ദ പൈയുടെ നാടാണത്.സംസ്ഥാന ദേശീയ രാഷ്ട്രീയമൊന്നുമല്ല, സ്വന്തം നാട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാണ് ഞാന്‍ വോട്ട് ചോദിക്കുന്നത്. ഭാഷാന്യുനപക്ഷങ്ങള്‍ ഇവിടെ വലിയ പ്രശ്നത്തിലാണ്. ഭാഷ ന്യുനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കളക്‌ട്രേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ ആളാണ് ഞാന്‍. കൊവിഡ് ഭീഷണി ഉണ്ടായപ്പോള്‍ അതിര്‍ത്തിയില്‍ ഉണ്ടായ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ജനങ്ങളോടൊപ്പം മുന്നില്‍ നിന്നതും മറ്റാരുമില്ല. നാട്ടുകാരന് വോട്ടുചെയ്യണമെന്ന് പറഞ്ഞാല്‍ അതില്‍ വിഭാഗീയത കാണേണ്ടുന്ന കാര്യമില്ലെന്നും അഷ്‌റഫ് പറഞ്ഞു.
'മാനം കളഞ്ഞതല്ലേ, തിരിച്ചടി ഉറപ്പ് '
മഞ്ചേശ്വരത്ത് യു. ഡി. എഫിന്റെയും ബി ജെ പിയുടെയും അടിത്തറ തന്നെ ഇളകിയിരിക്കുന്നുവെന്നാണ് കാസര്‍കോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച പഞ്ചസഭ സംവാദത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന്റെ വാദം. എം സി ഖമറുദ്ദീന്‍ മണ്ഡലത്തിലെ ജനങ്ങളുടെ മാനം കളയുകയായിരുന്നു. ഒന്നര കൊല്ലം മണ്ഡലത്തിന് നാഥനില്ലാതാക്കി
യു .ഡി .എഫ് വോട്ട് എല്‍ .ഡി .എഫിന് കിട്ടുമ്ബോള്‍ അത് ബി .ജെ .പി ക്കാണ് ഗുണംചെയ്യുകയെന്ന പ്രചാരണം ശരിയല്ല. വര്‍ഗീയതയ്ക്കും ബി .ജെ .പിക്കും മഞ്ചേശ്വരത്ത് സ്ഥാനമില്ല. കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു വോട്ട് എന്നതാണ് ജനം ചിന്തിക്കുന്നത്. പതിറ്റാണ്ടുകള്‍ ലീഗിനെ ജയിപ്പിച്ചു എം. എല്‍. എ യും മന്ത്രിയും ആക്കിയിട്ടും ഒരു വികസനവും എത്തിക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാത്ത പഞ്ചായത്ത് പോലും മണ്ഡലത്തിലുണ്ട്. ന്നെ ജയിപ്പിച്ചാല്‍ 25 വര്‍ഷം മുന്നില്‍കണ്ട് വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും. എം എല്‍ എയുടെ ഒരു വേതനവും കൈപ്പറ്റില്ലെന്നും മണ്ഡലത്തിലെ കിടപ്പുരോഗികള്‍ക്കും പാവങ്ങള്‍ക്കും നല്‍കുമെന്നും വി. വി. രമേശന്‍ പ്രഖ്യാപിച്ചു.
സുരേന്ദ്രന്‍ എത്തിയില്ല
രാവിലെ 8.30 നിശ്ചയിച്ച പഞ്ചസഭ പരിപാടി ബി. ജെ. പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം 10 മണിയിലേക്ക് മാറ്റിയെങ്കിലും 11 മണി വരെ മാദ്ധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്തിരുന്നു. പ്രചാരണ തിരക്ക് കാരണം കെ. സുരേന്ദ്രന് എത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് മറ്റു രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചു പരിപാടി നടത്തുകയായിരുന്നു സംഘാടകര്‍
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു