തൃശൂര്‍ > രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പിനൊപ്പം അത്താണിയിലെ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡും വളര്‍ച്ചയുടെ കുതിപ്പില്‍. എട്ടു കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എയ്റോ സ്പേസ് ഹീറ്റ്ട്രീറ്റ്മെന്റ് പ്ലാന്റ് ചരിത്രചുവടുവയ്പായി മാറുകയാണ്. ബഹിരാകാശ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും വികസനക്കുതിപ്പിനും ഇത് വഴി തുറക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വ്യവസായ മേഖലയിലെ കുതിപ്പിന്റെ മികച്ച ഉദാഹരണമാണ് സിഫില്‍. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഇ പി ജയരാജനാണ് പുതിയ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്. ചന്ദ്രയാനും മംഗള്‍യാനും കുതിപ്പിനാവശ്യമായ ഫോര്‍ജിങ്സുകള്‍ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.മനുഷ്യനെ ബഹിരാകാശത്തില്‍ എത്തിക്കുവാനുള്ള ഗഗന്‍യാനിലേക്കായി ഫോര്‍ജിങ്സുകളുടെ വികസനപ്രക്രിയ അന്തിമഘട്ടത്തിലാണ്. ഏഴുകോടിയുടെ കരാറാണിത്. നാവികസേനയുടെ അന്തര്‍വാഹിനിക്ക് ഒമ്ബതുകോടിയുടെ കരാറും ലഭിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിനുവേണ്ടി അതിസങ്കീര്‍ണമായ എയര്‍ ക്രാഫ്റ്റ് എന്‍ജിനുകളുടെ ഭാഗങ്ങളും ബ്രഹ്മോസ് മിസൈലിനുവേണ്ടി അലൂമിനിയം, സ്റ്റീല്‍, ടൈറ്റാനിയം തുടങ്ങീ സിഫില്‍ വികസിപ്പിക്കുന്ന ലോഹസങ്കര ഫോര്‍ജിങ്സുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ പുതിയ പ്ലാന്റ് ഇടയാക്കും.
അലുമിനിയം ഫോര്‍ജിങ്സുകളുടെ ഹീറ്റ്ട്രീറ്റ്മെന്റിനായി സൊലൂഷനൈസിങ് ഫര്‍ണസ്, രണ്ട് ഏജിങ് ഫര്‍ണസ്, ടൈറ്റാനിയം, നിക്കല്‍, സീല്‍ നിര്‍മിത ഫോര്‍ജിങ്സുകളുടെ ഹീറ്റ്ട്രീറ്റ്മെന്റിനായി ആനൈസിങ് ഫര്‍ണസും ടെമ്ബറിങ് ഫര്‍ണസും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി എയറോസ്പേസ്, പ്രതിരോധ മേഖലകളില്‍ നിര്‍ണായകമായ ഫോര്‍ജിങ്സുകളുടെ സങ്കീര്‍ണമായ ഹീറ്റ്ട്രീറ്റ്മെന്റ് പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവും. കൂടുതല്‍ വരുമാനം നേടാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുമാവും.
16 ലക്ഷം ചെലവില്‍ സ്ഥാപിച്ച ഇആര്‍പി സൊലൂഷന്‍ പ്രവര്‍ത്തനക്ഷമമാവുന്നതിലൂടെ ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കുവാനും പെട്ടെന്ന് തീരുമാനങ്ങളെടുക്കുവാനും സുതാര്യത ഉറപ്പുവരുത്തുവാനുമാവും. 100 കോടി വിറ്റുവരവ് എന്ന ചരിത്രനേട്ടത്തിലേക്കുള്ള ചുവടുവയ്പുകളാണിതെന്ന് സിഫില്‍ അധികൃതര്‍ ഉറപ്പേകുന്നു. ഇന്ത്യയിലെ ഏക പൊതുമേഖലാ ഫോര്‍ജിങ് സ്ഥാപനമായ സിഫില്‍ 350 പേര്‍ക്ക് പ്രത്യക്ഷമായും 1000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നു. നിരവധി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളും സിഫിലിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു