പന്തളം: കള്ളനോട്ട് അച്ചടിച്ച് കടയില്‍ കൊണ്ടുപോയി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയില്‍. 2000 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍കടവില്‍ അമ്ബലത്തില്‍ വീട്ടില്‍ താഹ നിയാസ് (നാസര്‍, 47), തഴവ കുറ്റിപ്പുറം എസ്‌ആര്‍പി മാര്‍ക്കറ്റ് ജംക്ഷനില്‍ ശാന്ത ഭവനില്‍ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ദീപ്തിയുടെ വീട്ടില്‍ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനില്‍ വടക്കേവിളയില്‍ ജോര്‍ജ്കുട്ടിയുടെ സ്റ്റേഷനറി കടയില്‍ സാധനങ്ങള്‍ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്.താഹ നിയാസ് നല്‍കിയ 2000 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ജോര്‍ജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവര്‍ വന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.
ദീപ്തിയുടെ വീട്ടില്‍നിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളില്‍ ദമ്ബതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകള്‍ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കല്‍ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയില്‍ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.
കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വില്‍പനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി ബി വിനോദ്, എസ്‌എച്ച്‌ഒ എസ് ശ്രീകുമാര്‍, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു