കണ്ണൂര്‍: യുവരക്തങ്ങള്‍ ഏറ്റുമുട്ടുന്ന പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ പോര് മുറുകി. പതിവിന് വിപരീതമായി ഇക്കുറി യു.ഡി.എഫ് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് കളത്തിലിറക്കിയത്. മുന്‍കാലങ്ങളില്‍ ഈസി വാക്കോവര്‍ ആകാതിരിക്കാന്‍ മാത്രമായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. മണ്ഡലം രൂപീകൃതമായത് മുതല്‍ ഇടത്തോട്ട് മാത്രം സഞ്ചരിച്ച ചരിത്രമാണ് പയ്യന്നൂരിന്റേത്. പിണറായി വിജയന്‍, എം.വി. രാഘവന്‍, എ.വി. കുഞ്ഞമ്ബു തുടങ്ങിയ കരുത്തരായ കമ്മ്യൂണിസ്റ്റുകള്‍ പയ്യന്നൂരിനെ പ്രതിനിധീകരിച്ചിരുന്നു. ഇവരുടെ പിന്‍മുറക്കാരനായ ടി.ഐ. മധുസൂദനനാണ് ഇക്കുറി എല്‍.ഡി.എഫിന് വേണ്ടി ജനവിധി തേടുന്നത്.
നാടന്‍ കലാരംഗത്ത് പയറ്റി തെളിഞ്ഞ് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ എം.പ്രദീപ്കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. രണ്ടുപേരും മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആണെന്ന് മാത്രമല്ല, പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവരുമാണ്. എ.കെ.ജി സഹകരണാശുപത്രിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മധുസൂദനന്‍, പയ്യന്നൂര്‍ ഇം.എം.എസ് സഹകരണാശുപത്രിയുടെ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനയിലൂടെയാണ് പാര്‍ട്ടിയുടെ അമരത്തെത്തിയത്. ഏറെക്കാലം പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
മണ്ഡലത്തില്‍ സുപരിചിതനും, കലാ, സാംസാകാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്നയാളാണ് എം. പ്രദീപ്കുമാര്‍. കലയും രാഷ്ട്രീയവും മുറുകെ പിടിച്ചുകൊണ്ടാണ് പ്രദീപ്കുമാര്‍ പൊതുരംഗത്ത് ശ്രദ്ധേയനായത്. പിതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ചന്ദ്രശേഖരന്‍ വൈദ്യരുടെ സാമൂഹിക ബന്ധങ്ങളും പ്രദീപ്കുമാറിന് വോട്ടായി മാറും എന്നാണ് കണക്കുകൂട്ടത്. രണ്ടു ഘട്ടങ്ങളിലായി കേരളാ ഫോക്‌ലോര്‍ അക്കാഡമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവവും കൂട്ടായുണ്ട്. നൂറുകണക്കിന് നാടന്‍ കലകളെയും ആദിവാസി, ഗോത്ര സമൂഹത്തിന്റെ ആചാരങ്ങളും കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിച്ച പങ്ക് വളരെ വലുതാണ്. മലബാറില്‍ ഒതുങ്ങിയിരുന്ന അക്കാഡമി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ പാലക്കാടും കോട്ടയത്തും ഉപകേന്ദ്രങ്ങള്‍ തുറക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
കെ.പി.സി.സിയുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയാണ് പ്രദീപ്കുമാര്‍. നേരത്തെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനവ സംസ്കൃതിയുടെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ്. കഴിഞ്ഞ തവണ ജില്ലയ്ക്ക് പുറത്തുള്ള ആളായിരുന്നു മണ്ഡലത്തില്‍ യു.ഡി.എഫിന് വേണ്ടി ജനവിധി തേടിയിരുന്നത്. അതുകൊണ്ടുതന്നെ 42,000 തോളം വോട്ടിന് മുന്നണി സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ ദുഃസ്ഥിതി മാറ്റി എടുത്ത് പ്രദീപ്കുമാറിലൂടെ ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞാല്‍ തന്നെ യു.ഡി.എഫിന് അഭിമാനിക്കാന്‍ കഴിയും. എന്‍.ഡി.എ ടിക്കറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഡ്വ. കെ.കെ. ശ്രീധരനും മത്സര രംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ വേളയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയതാണ് ശ്രീധരന്‍
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു