എല്ലാം തുടങ്ങുന്നത് ഒരു തക്കാളിപ്പെട്ടി തകിടം മറിഞ്ഞതിലൂടെയാണ്. അതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം താമസിയാതെ വഴക്കാകുന്നു. വഴക്കു മൂര്‍ച്ഛിച്ച് ഒടുവില്‍ കയ്യാങ്കളിയാകുന്നു. കയ്യാങ്കളി സായുധമായ സംഘട്ടനത്തിലേക്ക് വഴിമാറുന്നു. ഒടുവില്‍ അതൊരു വംശീയ കലാപത്തിന്റെ രൂപമെടുക്കുന്നു. ഇങ്ങനെയൊരു സംഭവം നടന്നത് നൈജീരിയയിലാണ്. വെറുമൊരു തക്കാളിപ്പെട്ടി മറിഞ്ഞു വീണതിന്റെ പേരില്‍ തുടങ്ങിയ അക്രമം ഒടുവില്‍ വടക്കന്‍മാരും തെക്കന്മാരും തമ്മിലുള്ള കലാപമായി മാറിയപ്പോള്‍ അവിടെ പൊലിഞ്ഞത് ഏറ്റവും ചുരുങ്ങിയത് 20 ജീവനെങ്കിലുമാണ്.
കഴിഞ്ഞ മാസം,തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇബാഡനിലെ ജനത്തിരക്കേറിയ ഷാഷാ മാര്‍ക്കറ്റിലൂടെ, ഒരു ചുമട്ടുതൊഴിലാളി ഒരു പെട്ടി തക്കാളിയും തലയില്‍ ചുമന്നുകൊണ്ട് നടന്നു പോവുകയായിരുന്നു.അയാളുടെ തലയില്‍ നിന്ന് ഒരു ആ പെട്ടി താഴെ വീഴുന്നു. നിമിഷ നേരം കൊണ്ട് കുറെ തക്കാളികള്‍ തറയില്‍ വീണു ചതയുന്നു. ഇങ്ങനെ ഈ തക്കാളിപ്പെട്ടി തറയില്‍ വീണതും, നിലം വൃത്തികേടായതും ഒക്കെ അങ്ങാടിയിലെ സാമാന്യം തിരക്കുള്ള ഒരു പച്ചക്കറി കടക്കു മുന്നില്‍ വെച്ചായിരുന്നു. യൊറൂബ വംശജനായ ഈ കടയുടമയും ഹൗസ ഗോത്രത്തില്‍ പെട്ട ചുമട്ടുകാരനും തമ്മില്‍ ഇതിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട വാക്കുതര്‍ക്കം വളരെ പെട്ടെന്നാണ് ഒരു വംശീയ കലാപമായി മാറിയത്. അത് ഒടുവില്‍ ചെന്ന് കലാശിക്കുന്നത് തലയ്ക്ക് അടിയേറ്റുള്ള ചുമട്ടുകാരന്റെ മരണത്തിലേക്കാണ്.
ഈ സംഘട്ടനത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്ത നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ വഴി നൈജീരിയയില്‍ മുഴുവന്‍ പ്രചരിച്ചു. യൊറൂബ ഗോത്രക്കാര്‍ തിങ്ങി വസിക്കുന്ന പട്ടണത്തിന്റെ നടുവിലുള്ള ചന്തയില്‍ വെച്ച് ഒരു ഹൗസ ഗോത്രക്കാരന്‍, യൊറൂബ ഗോത്രക്കാരനെ വധിച്ചു എന്നറിഞ്ഞ് പ്രദേശത്തെ യൊറൂബ ഗോത്രക്കാര്‍ ഒന്നടങ്കം സംഘടിച്ചു. നൈജീരിയയുടെ ഉത്തരഭാഗങ്ങളില്‍ കൂടുതലായി അധിവസിക്കുന്ന ഹൗസ ഗോത്രക്കാര്‍ മുസ്ലിം പാരമ്ബര്യമുള്ളവരും, ദക്ഷിണ ഭാഗങ്ങളില്‍ ഭൂരിപക്ഷമുള്ള യൊറൂബ ഗോത്രക്കാര്‍ ക്രൈസ്തവപാരമ്ബര്യമുള്ളവരുമാണ്. ഈ ഒരു കൊലപാതകത്തിന് പിന്നാലെ ഷാഷാ മാര്‍ക്കറ്റിലെ ഇരു ഗോത്രത്തിലും പെട്ട കച്ചവടക്കാര്‍ തമ്മില്‍ വാളുകള്‍ വീശിക്കൊണ്ടുള്ള കടുത്ത സംഘട്ടനം തന്നെ നടന്നു. പരസ്പരം കടകള്‍ക്ക് തീയിട്ടും, സ്റ്റാളുകള്‍ അടിച്ചു തകര്‍ത്തുമൊക്കെ നടത്തപ്പെട്ട ആ ലഹള അടങ്ങിയപ്പോഴേക്കും അവിടെ 20 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കലാപം രൂക്ഷമായതോടെ, ഉത്തരദേശക്കാരായ ഹൗസ ഗോത്രക്കാരില്‍ പലരും, നൂറുകണക്കിന് പേര്‍, രാത്രിക്കുരാത്രി, ഇബാഡന്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ഇരു വിഭാഗങ്ങളും തമ്മില്‍ മാസങ്ങളായി നിലനിന്നിരുന്ന വൈരത്തിന്റെ പരിണിത ഫലമാണ് ഈ കലാപമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു