കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ധര്മടത്തൊഴികെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. കണ്ണൂരില്‍ സതീശന് പാച്ചേനിതന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ പ്രതിഷേധത്തിനിടയിലും ഐ ഗ്രൂപ്പുകാരനായ സജീവ് ജോസഫാണ് സ്ഥാനാര്‍ഥി. പേരാവൂരില്‍ സിറ്റിംഗ് എംഎല്‍എ സണ്ണി ജോസഫ് വീണ്ടും മാറ്റുരയ്ക്കുന്നു. തലശേരിയില്‍ എം.പി. അരവിന്ദാക്ഷനാണ് സ്ഥാനാര്‍ഥി. പയ്യന്നൂരില്‍ സംസ്കാര സാഹിതി വൈസ് ചെയര്മാന് എം. പ്രദീപ് കുമാര്‍ മാറ്റുരയ്ക്കും. തളിപ്പറമ്ബില് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദനെ നേരിടാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് കെഎസ്യു നേതാവ് അഡ്വ. വി.പി.അബ്ദുള്‍ റഷീദിനെയാണ്. കല്യാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്ഐയിലെ വിജിനെ നേരിടാന്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാറിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്.
അതേസമയം, എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്നതു സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ രഘുനാഥിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായിരുന്നുവെങ്കിലും ഇന്നലെ പ്രഖ്യാപിച്ച പട്ടികയില്‍ ധര്‍മടത്തെ സ്ഥാനാര്‍ഥി ഉണ്ടായില്ല. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ നേതാവ് ദേവരാജന്‍ ധര്‍മടത്ത് മത്സരിക്കുമെന്ന പ്രചാരണവും വ്യാപകമാണ്. മണ്ഡലത്തില്‍ സ്വാധീനമുള്ള രഘുനാഥ് തന്നെ മത്സരിപ്പിക്കണമെന്ന അഭിപ്രായം പ്രാദേശിക നേതൃത്വത്തില്നിന്നുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഏഴു മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇത്തവണയും ധര്‍മടം ഒഴികെ നിലവില്‍ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാഥികളാണ് കോണ്‍ഗ്രസിനുള്ളത്. ഘടകകക്ഷികള്‍ മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ലീഗിലെ കെ.എം. ഷാജിയെയും കൂത്തുപറമ്ബില്‍ മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയെയും മട്ടന്നൂരില്‍ ആര്‍എസ്പിയിലെ ഇല്ലിക്കല്‍ ആഗസ്തിയെയും നേരത്തെതന്നെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇരിക്കൂറില്‍ എ ഗ്രൂപ്പ് തുടരുന്ന പ്രതിഷേധം ശമിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും കെ.സി.ജോസഫിനെയും പാര്‍ട്ടിനേതൃത്വം അയച്ചേക്കുമെന്ന് സൂചനയുണ്ട്.
ഏതുവിധേനയും സോണി സെബാസ്റ്റ്യനെയും എഗ്രൂപ്പ് നേതാക്കളെയും അനുനയിപ്പിച്ച് ഒത്തൊരുമയോടെ പ്രചാരണത്തിനിറങ്ങണമെന്ന സന്ദേശവുമായി അടുത്തദിവസംതന്നെ ഉമ്മന്‍ ചാണ്ടി ഇരിക്കൂറിലെത്തിയേക്കും.
സോണി സെബാസ്റ്റ്യന്‍ പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ട സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഗ്രൂപ്പ് നോക്കിയല്ല മറിച്ച് ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവെന്ന നിലയിലാണ് സജീവ് ജോസഫിനെ മണ്ഡലത്തില്‍ പരിഗണിച്ചതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു