തിരുവനന്തപുരം: ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചപ്പോള്‍ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്‍റെ ഭാര്യ നിമയാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നില്‍ക്കുമ്ബോള്‍ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വര്‍ക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാര്‍ന്ന നിലയില്‍ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് നിസാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്. സീനത്താണ് മരിച്ച നിമയുടെ മാതാവ്. ഇവരും നിമയ്ക്ക് ഒപ്പമായിരുന്നു താമസം.
നിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍ യുവാവിനെ കുളിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ ഒലിച്ചുചാട്ടത്തില്‍ ആണ് രാജന്‍-വസന്ത ദമ്ബതികളുടെ മകന്‍ രജിന്‍ രാജനെ(19) നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനക്കാംപൊയിലില്‍ വാഴ തോട്ടത്തില്‍ ജോലി ചെയ്യുന്ന രജിന്‍ രാവിലെ ഏഴുമണിയോടെ ബന്ധുവിനൊപ്പം പുഴയിലെ കുളിക്കടവില്‍ പോയിരുന്നു.
-
തിരിച്ചു വരാന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധു നടത്തിയ തിരച്ചിലില്‍ കുളിക്കടവിന് സമീപം വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തില്‍ മേയാന്‍ പോയ ശേഷം തീവണ്ടിപ്പാളത്തില്‍ കിടന്ന പോത്തുകളെ രക്ഷിക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ തീവണ്ടിയിടിച്ച് മരിച്ചു. പാലക്കാട് പെരുവെമ്ബ് പനങ്കുറ്റി രാരത്ത് വീട്ടില്‍ പരേതനായ തെയ്യന്റെ മകന്‍ സുധാകരനാണ് (61) മരിച്ചത്. അതെസമയം പാളത്തില്‍ കിടന്ന രണ്ട് പോത്തും ചത്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ വീടിന് സമീപത്തുവെച്ചായിരുന്നു അപകടം. തീവണ്ടി തട്ടിയതിനെത്തുടര്‍ന്ന് തെറിച്ചുവീണത് മൈല്‍ക്കുറ്റിയില്‍ തലയടിച്ചായിരുന്നുവെന്ന് തൊട്ടപ്പുറത്ത് നെല്ലുണക്കുന്നുണ്ടായിരുന്ന ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി .ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു