മൂക്കത്ത് വിരല്‍ വച്ച് പോകുന്ന കാര്യങ്ങളാണ് ഈ അവസാന നിമിഷം പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖനേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്കെതിരേ പലയിടത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്.
ശനിയാഴ്ച ചേര്‍ന്ന സി.പി.എമ്മിന്റെ ചില ജില്ലാ കമ്മിറ്റി യോഗങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഇത് ചര്‍ച്ചയായപ്പോള്‍ ചിലയിടത്ത് പോസ്റ്ററുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനു പിന്നാലെ പി.ജെ ആര്‍മിയും അതിനെ തള്ളി പി. ജയരാജന്റെ നിലപാടും മൊത്തത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.
ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാനിക്കാതെ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്റെ വേരോടുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു വന്നു.വനിതാ പ്രാതിനിധ്യം എന്ന പേരില്‍ ചിലരെ ഉള്‍പ്പെടുത്തിയ രീതിയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇ.പി. ജയരാജനും തോമസ് ഐസക്കും ഇല്ലാത്ത സ്ഥാനാര്‍ഥിപ്പട്ടിക ഒരിക്കലും സമ്ബൂര്‍ണമാവില്ലെന്ന് ഒരു പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു. വ്യവസായമന്ത്രി ഇ.പി. ജയരാജന് മട്ടന്നൂരില്‍ അവസരം നിഷേധിച്ചത് ശരിയായില്ലെന്ന് ചില പ്രതിനിധികള്‍ അറിയിച്ചു.
മന്ത്രി കെ. കെ. ശൈലജ പേരാവൂരില്‍ മത്സരിച്ചാലും ജയിക്കുമെന്നിരിക്കെ ഇ.പി.യെ അവിടെനിന്ന് മാറ്റിയതിന്റെ ഔചിത്യവും ചോദ്യം ചെയ്തു.
സ്ത്രീശാക്തീകരണത്തിനു വേണ്ടി വാദിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വനിതാ പ്രാതിനിധ്യം പത്തു ശതമാനം പോലുമില്ലെന്നായിരുന്നു മറ്റൊരു വിഭാഗം ഉന്നയിക്കുന്ന വിമര്‍ശനം.
മന്ത്രി എ.കെ. ബാലന്റെ ഭാര്യക്ക് അവസരം നല്‍കിയതും വിമര്‍ശനവിധേയമായി തുടരുന്നു. പി. ജയരാജനെ ഒഴിവാക്കിയതിനെതിരേ 'പി.ജെ. ആര്‍മി' ഫെയ്‌സ് ബുക്ക് കൂട്ടായ്മയും അമ്ബാടിമുക്ക് സഖാക്കള്‍ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. അവരെ പരസ്യമായി തള്ളി പി. ജയരാജന്‍ തന്നെ ഇന്നലെ രംഗത്തു വന്നിരുന്നു.
പ്രതിഷേധിച്ച ധീരജ് കുമാര്‍ കണ്ണൂര്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ അറിയിപ്പും പുറകെയെത്തി.
സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലാണ് വിമര്‍ശന പോര്‍ക്കളം ഒരുങ്ങുന്നത്. ആര്‍ക്കുവേണ്ടിയാണോ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്, അവരെല്ലാം ഇതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി വൈകാതെ രംഗത്തെത്തി.
ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരനും തോമസ് ഐസക്കിനും വേണ്ടിയാണ് ശബ്ദമുയര്‍ന്നത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപം ജി. സുധാകരനെ അനുകൂലിച്ച് ശനിയാഴ്ച രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നീട് ആരോ അവ കീറിക്കളയുകയും ചെയ്തു. പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു വേണ്ടിയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലെ റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധമുണ്ടായി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി അരുവിക്കരയിലേക്ക് നിര്‍ദേശിച്ച വി. കെ. മധുവിനെ മാറ്റി ജി. സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിലും പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിനെതിരേ മധു തന്നെ അവസാനം രംഗത്തെത്തി. പ്രചാരണം തെറ്റാണെന്നും പാര്‍ട്ടിയാണ് ശരിയെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പാലക്കാട് തരൂര്‍ സംവരണ മണ്ഡലത്തില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പട്ടികജാതി ക്ഷേമസമിതി പ്രവര്‍ത്തകര്‍ പരാതിയുന്നയിച്ചതായി സൂചന ലഭിക്കുന്നുണ്ട്. മലമ്ബുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലേക്കുള്ള നിര്‍ദേശം സംബന്ധിച്ചും പരാതി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു