തിരുവനന്തപുരം: ഇഡിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവില്‍ ഒപ്പിടാതെ ഡി ജി പി തലയൂരി. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്‌ഷനിലെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരും. കേസ് എടുത്ത പൊലീസ് ഉന്നതര്‍ക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാന്‍ ഒരുങ്ങുകയാണെന്നും അതില്‍ നിന്ന് അത്ര എളുപ്പത്തില്‍ ഊരിമാറാന്‍ കഴിയില്ലെന്നും അറിഞ്ഞതോടെയാണ് മിനിസ്റ്റീരിയല്‍ ജീവനക്കാരെ ബലിയാടാക്കി ഡി ജി പി തലൂരിയത്.
മാത്രമല്ല സി ബി ഐ ഡയറക്ടര്‍ നിയമനത്തിനായി എം പാനല്‍ ചെയ്യപ്പെട്ട ഡിജിപിമാരുടെ പട്ടികയില്‍ ബെഹ്റയുമുണ്ട്.ഇഡിക്കെതിരെ കേസെടുത്ത് കേന്ദ്രത്തിന്റെ കണ്ണില്‍ കരടായാല്‍ സി ബി ഐ ഡയറക്ടര്‍ എന്നത് ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിക്കുമെന്ന് ബെഹ്റയ്ക്ക് നന്നായി അറിയുകയും ചെയ്യാം.അതിനാലാണ് കേസെടുക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഒപ്പിടാതെ അദ്ദേഹം തലയൂരിയത്. ഇതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതു ചെയ്തു എന്നല്ലാതെ ഇഡിക്കെതിരെ കേസ് എടുക്കാന്‍ പാടില്ലെന്നായിരുന്നു തന്റെ നിലപാടെന്ന് കേന്ദ്രത്തിലെ ഉന്നതരെ അദ്ദേഹം അറിയിക്കുകയും ചെയ്തു. മാത്രമല്ല, ആദ്യ കേസ് എടുക്കുമ്ബോള്‍ അദ്ദേഹം ഡല്‍ഹിയിലായിരുന്നു. ഇതു റജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂര്‍ സ്വദേശി മറ്റൊരു പരാതി നല്‍കുയും ചെയ്തു. ഈ രണ്ട് പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. നിയമോപദേശം തേടിയപ്പോള്‍ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ മറുപടി. ഇതാേടെയാണ് ഓരോ പരാതിയിലും ഓരോ കേസ് എടുക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിര്‍ദ്ദേശവും ക്രൈംബ്രാഞ്ചിന് നല്‍കി.
നിര്‍ദ്ദേശം പരിശോധിച്ച ക്രൈംബ്രാഞ്ച് ഉന്നതര്‍ക്ക് ഉത്തരവില്‍ ഡി ജി പിയുടെ ഒപ്പിനുപകരം മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഒപ്പ് മാത്രമാണ് കണ്ടെത്താനായത്. തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാന്‍ പാടില്ലെന്ന് ബെഹ്റ ഈയിടെ ഉത്തരവു നല്‍കിയിരുന്നു.അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പുതിയ കേസ് വേണ്ടെന്നുവയ്ക്കുകയായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇഡിയുടെ ബദല്‍ കേസ് ഉണ്ടാവുക എന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതില്‍ ആരെല്ലാം ഉള്‍പ്പെടും എന്ന ആശങ്കയിലാണ് പൊലീസ് ഉന്നതര്‍
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു