ഷൈബിന് ജോസഫ്
മഞ്ചേശ്വരം: പൊതുയോഗങ്ങളോ കവലപ്രസംഗങ്ങളോ അനൗണ്സ്മെന്റുകളോ കൊടിതോരണങ്ങളോ ഇല്ല. പ്രചരണബോര്‍ഡുകളും ചുവരെഴുത്തുകളും അപൂര്‍വമായി മാത്രം. പരമാവധി ആള്‍ക്കാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥികള്‍. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചരണം. മൂന്നു മുന്നണികളും ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണിത്. ഒച്ചപ്പാടും ബഹളങ്ങളുമൊന്നുമില്ലെങ്കിലും മൂന്നു മുന്നണികളും ഏറെ ആവേശത്തോടെയാണ് ഇത്തവണ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.പറന്ന് പറന്ന് പറന്ന്
ട്രോളന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കെ.സുരേന്ദ്രന് ഫുള്‍ ടൈം എയറിലാണ്. നിലത്തുനില്ക്കാന് പോലും സമയമില്ലാത്തവിധം പറന്നുനടന്നുള്ള പ്രചരണം.യാത്ര ഹെലികോപ്റ്ററില്‍നിന്നും കാറിലേക്ക് മാറുന്നു എന്ന വ്യത്യാസം മാത്രം. കോന്നിയില്‍നിന്ന് രാവിലെ പത്തിന് പൈവളിഗെയില്‍ ഹെലികോപ്റ്ററിലിറങ്ങിയശേഷം കയര്‍കട്ടയില്‍ പൈവെളിഗെ പഞ്ചായത്തുതല യോഗത്തില്‍ പങ്കെടുത്തശേഷം വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കാനായി പുറപ്പെട്ടു. മണ്ഡലത്തിലെ ആറായിരത്തോളം വരുന്ന കൊങ്കിണി ക്രൈസ്തവരുടെ പിന്തുണയുറപ്പാക്കുകയാണ് ലക്ഷ്യം. സുരേന്ദ്രന്റെ വെള്ള ഇന്നോവ കാര്‍ വന്നുചെന്നത് പെര്‍മുദെയിലെ ശാലോം നിവാസ് എന്ന വീടിനുമുന്നില്‍. ഉപ്പളയില്‍ സ്വകാര്യ നഴ്സിംഗ് സ്കൂള്‍ ട്യൂട്ടറായ ഫ്ളാവിയ മൊന്തേരൊയുടെ വീടാണിത്. പരമ്ബരാഗത കോണ്‍ഗ്രസ് കുടുംബാംഗങ്ങളാണ് ഫ്ളാവിയയും ഭര്‍ത്താവ് സിപ്രിയന് ഡിസൂസയും. ഫ്ളാവിയ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വാര്‍ഡില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുളുവില്‍ വോട്ടഭ്യര്‍ഥന. അല്പസമയം കുടുംബാംഗങ്ങളോട് കുശലാന്വേഷണം. ഇവിടെവച്ച് സുരേന്ദ്രന് ദീപികയോട് മനസുതുറന്നു. ''കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന മണ്ഡലമാണിത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. പലയിടത്തും കുടിവെള്ളംപോലും കിട്ടാക്കനിയാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ സ്ഥിതി ദയനീയമാണ്. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിക്കേണ്ട സ്ഥിതി. ഇതിന്റെ ദുരന്തമാണ് കോവിഡ് കാലത്ത് ഈ പ്രദേശം അനുഭവിച്ചത്. ഇത്തവണ ബിജെപി ജയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ മികച്ച മണ്ഡലമാക്കി മഞ്ചേശ്വരത്തെ മാറ്റും''.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിനായിരുന്നു ബിജെപിയുടെ പരാജയമെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞു നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയം 7,923 വോട്ടിനായിരുന്നു. എന്തുകൊണ്ടാണ് ബിജെപിയുടെ പ്രകടനം മോശമാകാന്‍ കാരണമെന്ന ചോദ്യത്തിന് ഉത്തരം ചിരിയോടെ, ''അത് സ്ഥാനാര്‍ഥി വേറെയാളായിരുന്നല്ലോ...'' സ്ഥാനാര്‍ഥിയുടെ പോരായ്മകൊണ്ടാണോ ബിജെപി പിന്നോട്ടുപോയത് ? ''അങ്ങനെയല്ല, ഉപതെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ് എപ്പോഴും വേറെതന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കരുത്ത് തെളിയിക്കുകതന്നെ ചെയ്യും''. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ എത്രത്തോളമാണ് ? ''മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം യുഡിഎഫും അവര്‍ക്ക് വോട്ട് മറിച്ചുനല്‍കുന്ന എല്‍ഡിഎഫുമാണ്. ഈ യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കും. മറ്റുരണ്ടു മുന്നണികളിലും ആഭ്യന്തരപ്രശ്നങ്ങളുണ്ട്. ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണ് അവര്‍ നിര്‍ത്തിയിരിക്കുന്നത്. ഈ മണ്ഡലത്തെ കഴിഞ്ഞ 15 വര്‍ഷമായി അടുത്തറിഞ്ഞിട്ടുള്ളയാളാണ് ഞാന്‍. ഇത്തവണ ബിജെപി ഇവിടെ ചരിത്രവിജയം നേടുകതന്നെ ചെയ്യും''. ഹെലികോപ്റ്റര്‍ യാത്രയ്ക്കെതിരേ എതിരാളികളും സ്വന്തം പാര്‍ട്ടിക്കാരും വിമര്‍ശനങ്ങളും പരിഹാസങ്ങളും ട്രോളുകളും മീമുകളുമായി രംഗത്തെത്തുന്നതിനെക്കുറിച്ച് മറുപടി ഇങ്ങനെ ''കേരളത്തിന്റെ രണ്ടറ്റത്ത് കിടക്കുന്ന രണ്ടു മണ്ഡലങ്ങളിലാണ് ഞാന്‍ മത്സരിക്കുന്നത്. കൂടാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്നനിലയിലുള്ള ഉത്തരവാദിത്തവും. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി എനിക്ക് ഹെലികോപ്റ്റര്‍ അനുവദിച്ചത്. അല്ലാതെ എല്ലായിടത്തും ഓടിയെത്താന്‍ കഴിയില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകും.''വാച്ചിലേക്കു നോക്കിയപ്പോള്‍ നേരം ഒരു മണിയാകുന്നു. മല്ലങ്കൈയില് ബിജെപി നേതാവ് വിജയ് റായിയുടെ വീട്ടിലാണ് സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉച്ചഭക്ഷണം തയാറാക്കിയിരിക്കുന്നത്. കൈകൂപ്പി യാത്രപറഞ്ഞു.
ഹോംഗ്രൗണ്ടില്‍
ആത്മവിശ്വാസത്തോടെ എകെഎം
സമയം വൈകുന്നേരം 3.30. സ്ഥലം വോര്‍ക്കാടി പഞ്ചായത്തിലെ മൊറത്തണ. രാജകീയപ്രൗഢിയോടെ മലയോരഹൈവേ കടന്നുപോകുന്ന പ്രദേശമാണിത്. ചരിത്രത്തിലാദ്യമായാണ് മണ്ഡലംകാരനായ ഒരു സ്ഥാനാര്‍ഥിയെ മുസ്ലിം ലീഗ് ഇവിടെ പരീക്ഷിക്കുന്നത്. റോഡരികില്‍ തന്നെയുള്ള മലനാടന്‍ തട്ടുകടയെന്ന ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ട് എ.കെ.എം.അഷ്റഫ് വാചാലനായി. ''കബഡി ടൂര്‍ണമെന്റുകളുടെ അനൗണ്‍സറായാണ് ഞാന്‍ പൊതുരംഗത്തെത്തിയത്. മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ ബിഎ കന്നട സാഹിത്യം കോഴ്സിന് ചേര്‍ന്നപ്പോള്‍ ആ കോളജ് എബിവിപിയുടെ കോട്ടയായിരുന്നു. ആ വര്‍ഷം മത്സരിച്ച് സ്റ്റുഡന്റ് എഡിറ്ററായി. പിറ്റേവര്‍ഷം യൂണിയന് ചെയര്‍മാനും അവസാനവര്‍ഷം സെക്രട്ടറിയുമായി. അതിനുമുമ്ബോ ശേഷമോ ഒരു എംഎസ്എഫ് പ്രവര്‍ത്തകനും ഈ പദവികളിലെത്തിയിട്ടില്ല. യൂണിയന് ഉദ്ഘാടനത്തിന് ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ കൊണ്ടുവരുമെന്നായിരുന്നു എന്റെ വാഗ്ദാനം. ഒരു നാടകനടന്പോലും ആ കോളജില്‍ വന്നിരുന്നില്ല. എന്തുചെയ്യണമെന്നാലോചിച്ചിരിക്കുമ്ബോഴാണ് കന്നട പത്രത്തില്‍ ഒരു വാര്‍ത്ത യാദൃശ്ചികമായി കണ്ടത്. സിനിമാതാരം ജഗതി ശ്രീകുമാര്‍ മംഗളൂരുവില്‍ മകളുടെ കോളജിലെ പരിപാടിയില്‍ പങ്കെടു ക്കാന്‍ വരുന്നു. മലയാളസമാജവും സംഘാടകരിലൊരാളാണ്. പരിചയമുള്ള ഒരു മലയാളം സമാജം പ്രവര്‍ത്തകനുമായി മംഗളൂരുവില്‍ ചെന്ന് ജഗതിയെ കണ്ട് പരിപാടിക്ക് ക്ഷണിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം വരികയും ചെയ്തു''.
കന്നടക്കാരനാണെങ്കിലും മലയാളം അഷ്റഫ് അനായാസം കൈകാര്യം ചെയ്യും. ''എന്റെ സംസാരഭാഷ ബ്യാരിയാണ്. ലിപി കന്നടയും. സ്കൂളിലോ കോളജിലോ മലയാളം പഠിച്ചിട്ടില്ല. ദിനപത്രങ്ങള്‍ വായിച്ചും ആള്‍ക്കാരോട് സംസാരിച്ചും ഗുരുനാഥനില്ലാതെ സ്വന്തമായാണ് ഞാന്‍ മലയാളം പഠിച്ചത്''. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയെക്കുറിച്ചും അഷ്റഫ് വിശദമാക്കി. ''ഇടതുമുന്നണി ഇവിടെ തദ്ദേശതെരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് പിടിച്ചപ്പോഴും അവര്‍ മൂന്നാംസ്ഥാനത്തുതന്നെയായായിരുന്നു. 2,027 വോട്ടുമായി യുഡിഎഫ് തന്നെയാണ് ലീഡ് ചെയ്തത്. മാത്രമല്ല വിമതസ്ഥാനാര്ഥികളും യുഡിഎഫിനെ വല്ലാതെ വലച്ചിരുന്നു. പതിനായിരത്തോളം വോട്ട് അങ്ങനെതന്നെ നഷ്ടമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് യുഡിഎഫിലേക്കുതന്നെ തിരിച്ചുവരും. എസ്ഡിപിഐ പോലുള്ള പാര്‍ട്ടിക്ക് 5000-8000 വരെ വോട്ടുണ്ടെന്നാണ് ഏകദേശകണക്ക്. മറുവശത്ത് സുരേന്ദ്രനെ പോലെ ഒരു നേതാവ് വരുമ്ബോള്‍ മണ്ഡലത്തിലെ 53 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ധ്രുവീകരിക്കാനുള്ള സാധ്യത വളരെയധികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണ്. ഇതോടെ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടു കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ്, നിയമസഭ ഉപതെരഞ്ഞെടുപ്പ് എന്നിവയിലൂടെ വ്യക്തമായതാണ്. മാത്രമല്ല, കെ.ആര്.ജയാനന്ദയെ പോലെ നാട്ടുകാരനായ സ്ഥാനാര്‍ഥിയെ ചില നേതാക്കളുടെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി ഒഴിവാക്കിയതില്‍ ഇവിടുത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും''.
ചുവപ്പണിയിക്കാന്‍
രമേശന്
എന്മകജെയില് സിപിഎമ്മിന് സ്വാധീനമുള്ള കാട്ടുകുക്കെയിലാണ് വി.വി.രമേശന്റെ പ്രചരണം തുടങ്ങിയത്. ഒരു റേഷന്‍ കടയും രണ്ടു ചെറിയ കടകളും ഒരു സിപിഎം ഓഫീസും മാത്രമാണിവിടെയുള്ളത്. പാര്‍ട്ടി ഓഫീസിലിരുന്ന് എല്‍ഡിഎഫിന്റെ സാധ്യതകളെക്കുറിച്ച് രമേശന് വാചാലനായി. ''അഞ്ചുവര്‍ഷം ഫലത്തില്‍ എംഎല്എയില്ലാത്ത മണ്ഡലമായിരുന്നു മഞ്ചേശ്വരം. എംഎല്‍എയായിരുന്ന പി.ബി.അബ്ദുള്‍ റസാഖ് അസുഖബാധിതനാകുകയും പിന്നീട് മരിക്കുകയും ചെയ്തു. പിന്നീട് കള്ളവോട്ട് നടന്നെന്നാരോപിച്ച് കെ.സുരേന്ദ്രന് നല്കിയ കേസ് മൂലമാണ് ഒന്നരവര്‍ഷം ഇവിടെ എംഎല്‍എ ഇല്ലാതിരുന്നത്. ഇത് മണ്ഡലത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥി ഒരുവര്‍ഷത്തിനുള്ളില്‍ സ്വര്‍ണനിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ഇതോടെ മണ്ഡലം വീണ്ടും അനാഥമായി. മണ്ഡലത്തിന്റെ ദുരവസ്ഥയ്ക്കു കാരണം യുഡിഎഫാണ്. എല്‍ഡിഎഫ് വന്നാലെ ഇവിടെ വികസനമുണ്ടാകുകയുള്ളൂവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് ബിജെപി തോറ്റത്.
പിന്നെയെന്തുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മത്സരിക്കാതിരുന്നത്. കനത്ത തോല്വിയേറ്റുവാങ്ങേണ്ടിവരുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. സുരേന്ദ്രനല്ല, നരേന്ദ്രനല്ല ദേവേന്ദ്രന് വന്നാലും മഞ്ചേശ്വരത്ത് ബിജെപി വിജയിക്കാന്‍ പോകുന്നില്ല. ഇത്തവണ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. കേന്ദ്രത്തില്‍ ജനദ്രോഹനയങ്ങളുമായി മുന്നോട്ടുപോകുന്ന മോദിസര്ക്കാരിനെയും ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ബദല്‍ സൃഷ്ടിച്ച പിണറായി സര്‍ക്കാരിനെയും വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിത്.
ഇത്തവണ മൂന്ന് അധ്യക്ഷന്മാര് തമ്മിലുള്ള മത്സരമാണ്. സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റാണ്.
ഞാന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനും അഷ്റഫ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഈ പോരാട്ടത്തില്‍ ചെയര്മാന്മാരുടെ ചെയര്‍മാനായിരുന്ന ഞാന്‍ തന്നെ വിജയിക്കും. ഇത്തവണ 2006ലെ വിജയം ആവര്‍ത്തിക്കുമെന്ന് ഉറപ്പ്.''-രമേശന് പറഞ്ഞുനിര്‍ത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു