തൃശൂർ: വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നിരന്തരം ആരോപണം ഉന്നയിച്ച് കൊണ്ടിരിക്കെ കയ്‌പമംഗലത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ട്. കയ്‌പമംഗലത്തെ സ്ഥാനാർത്ഥിയായ ശോഭാ സുബിനാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായി മൂന്ന് വോട്ടുകൾ ഉളളത്.
ഒരേ നമ്പറിലുളള രണ്ടെണ്ണം ഉൾപ്പടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എൽ ഡി എഫ് നേതാക്കളാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27ൽ ക്രമനമ്പർ 763ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.ഇതേ നമ്പറിൽതന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിൽ 144ആം നമ്പർ ബൂത്തിൽ ക്രമനമ്പർ 10-ലും ഇദ്ദേഹത്തിന് തിരിച്ചറിയൽ കാർഡുണ്ടെന്ന് എൽ ഡി എഫ് നേതാക്കൾ പറയുന്നു. ഈ ബൂത്തിൽ തന്നെ 1243 ക്രമനമ്പറിൽ DBD1446558 നമ്പറിൽ തിരിച്ചറിയൽ കാർഡും വോട്ടും ഉളളതായി അവർ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിയമപ്രകാരം കുറ്റവാളിയാണെന്ന് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
അതേസമയം, ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുളളതിനെ കുറിച്ച് അറിയില്ലെന്ന് കയ്പമംഗലത്തെ ശോഭാ സുബിൻ പറയുന്നു. വലപ്പാട് പഞ്ചായത്തിലെ തന്റെ വോട്ട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഹിയറിംഗ് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലായിരുന്നു. അവിടെ ചോദിച്ചപ്പോൾ വലപ്പാട് പഞ്ചായത്തിലെ വോട്ട് റദ്ദായിക്കോളുമെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് ശോഭാ സുബിന്റെ മറുപടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു