കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിന് ശേഷം കണ്ണൂരിന് ജയരാജ ത്രയങ്ങള്‍ മത്സര രംഗത്ത് ഇല്ലാത്ത തെരഞ്ഞെടുപ്പ്. മന്ത്രി ഇ.പി.ജയരാജന്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി.ജയരാജന് സീറ്റ് നല്‍കിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും ഏറെയായിരുന്നു. മൂന്നാമൂഴം വേണ്ടെന്ന പാര്‍ട്ടി തീരുമാനം ഇപിക്ക് തിരിച്ചടിയായി. പി.ജയരാജനെ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചുമില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മത്സരിക്കാനില്ലെന്ന് എം.വി ജയരാജനും നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
കാല്‍ നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് സിപിഎം കണ്ണൂര്‍ ഘടകത്തിലെ ജയരാജന്മാര്‍. 1987ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം.
87 ല്‍ അഴീക്കോട്ട് എംവി രാഘവനെതിരെ പോരാട്ടത്തിനിറങ്ങിയാണ് മന്ത്രി ഇ.പി.ജയരാജന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചത്. വിജയം പക്ഷേ എംവിആറിനൊപ്പമായിരുന്നു. 91-ല്‍ അഴീക്കോട് ജയരാജന്‍ പിടിച്ചെടുത്തു. 96 മുതല്‍ പാര്‍ട്ടി സംഘടന സംവിധാനത്തിന്റെ ഭാഗമായി. 2011ലും 16 ലും മട്ടന്നൂരില്‍ നിന്ന് ജയിച്ചു കയറി.
1996ല്‍ എടക്കാട് നിന്നാണ് എം.വി ജയരാജന്‍റെ ആദ്യ മത്സരം. കന്നി അങ്കത്തില്‍ എ.ഡി മുസ്തഫയെ മലര്‍ത്തിയടിച്ച എം.വി 2001ലും വിജയം ആവര്‍ത്തിച്ചു. 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അബ്ദുളളക്കുട്ടിയോട് പരാജയപ്പെട്ട ചരിത്രവും എം.വി ജയരാജനുണ്ട്. 2001ല്‍ കൂത്തുപറമ്ബില്‍ നിന്നും ആദ്യമായി മത്സരിച്ച് ജയിച്ച പി.ജയരാജന് പക്ഷേ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായി. സീറ്റില്ലെങ്കിലും ഇ.പി. ജയരാജന്‍ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് എത്തുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എം.വി.ജയരാജനാകട്ടെ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ കണ്ണൂരിന്റെ നേതൃത്വത്തിലുണ്ട്.
സംസ്ഥാന സമിതി അംഗമെന്ന പദവി മാത്രമാണ് കണ്ണൂര്‍ ഘടകത്തിലെ കരുത്തനായ പി.ജയരാജന് ഇപ്പോഴുള്ളത്. പിജെയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. രണ്ടര ലക്ഷത്തോളം വരുന്ന സൈബര്‍ സേനയ്ക്ക് കാര്യങ്ങളൊന്നും ഇനിയും ദഹിച്ചിട്ടുമില്ല. സി എച് കണാരന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളും അതേ പടി മനസ്സിലാക്കാന്‍ ശേഷിയുള്ള നേതാവായാണ് അവര്‍ പിജെയെ കാണുന്നത്. പോര്‍മുഖങ്ങളില്‍ ഒത്തുതീര്‍പ്പിന്റെയും പിന്മാറ്റത്തിന്റേയും രാഷ്ട്രീയം അംഗീകരിക്കാത്ത പ്രവര്‍ത്തകര്‍ക്ക് പി ജയരാജന്‍ സമരസാക്ഷ്യമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു