ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി കാര്യാലയത്തിന് കീഴില്‍ റമദാനിലേക്കുള്ള പദ്ധതികള്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു. കോവിഡ് ആരംഭിച്ചശേഷം കൈകൊണ്ട നടപടികളും ആവശ്യകതകളും നേടിയെടുത്ത വിജയവും തുടരേണ്ടതിന്‍റെ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി ഊന്നിപ്പറഞ്ഞു. അസാധാരണ സാഹചര്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുകയും വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ വരെയുള്ള മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് റമദാനിലേക്കുള്ള പദ്ധതികള്‍ തയാറാക്കിയത്. അടിയന്തിര സാഹചര്യങ്ങള്‍, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടും.കോവിഡ് പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ വ്യത്യസ്തമായി ആരോഗ്യ മുന്‍കരുതലനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
മുറ്റങ്ങള്‍ക്ക് പുറമെ സാധാരണ മസ്ജിദുന്നബവിക്കകത്ത് 3,50,000 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പള്ളിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ 13 ശതമാനം ആളുകളെയാണ് നമസ്കാരത്തിന് അനുവദിക്കുക. ഇതനുസരിച്ച് ഒരു സമയം നമസ്കാരത്തിന് 60,000 പേര്‍ക്ക് സൗകര്യമുണ്ടാകും. നിലവിലെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ റമദാനിലും തുടരും.
സാമൂഹിക അകലം പാലിച്ചായിരിക്കും പള്ളിക്കകത്തും പുറത്തും നമസ്കാരം നിര്‍വഹിക്കുക. ഇമാമുമാര്‍, ബാങ്ക് കൊടുക്കുന്നവര്‍, മസ്ജിദുന്നബവിക്ക് കീഴിലെ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് നമസ്കരിക്കാനുള്ള സ്ഥലം പഴയ ഹറമിലായിരിക്കുമെന്ന് പദ്ധതിയില്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് നമസ്കരിക്കാനുള്ള സ്ഥലങ്ങള്‍ 'ഹസ്വവാത്, പള്ളികളുടെ മറ്റ് ഭാഗങ്ങള്‍, മേല്‍തട്ട്, മുറ്റങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും. റൗദാ സന്ദര്‍ശനത്തിനും അവിടെ വെച്ചുള്ള നമസ്കാരത്തിനും തവക്കല്‍ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമുള്ള അനുമതി വേണമെന്നത് റമദാനിലും തുടരും.
തറാവീഹ് നമസ്കാരം കഴിഞ്ഞ് അര മണിക്കൂറിന് ശേഷം പള്ളി അടക്കും. റമദാന്‍ അവസാന പത്തിലൊഴികെ മറ്റ് ദിവസങ്ങളില്‍ സുബ്ഹി ബാങ്കിന് രണ്ട് മണിക്കൂര്‍ മുമ്ബ് പള്ളി തുറക്കും. അവസാന പത്തില്‍ മുഴുസമയവും പള്ളി തുറന്നിടും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു