വ്യാഴാഴ്ച വൈകിട്ട് അഞ്ചു മിനുട്ട് മാത്രം നീണ്ടുനിന്ന കൊടുങ്കാറ്റു വരുത്തിവച്ചത് ഒന്നര കോടിയിലേറെ രൂപയുടെ നാശനഷ്ടം. ആലുവ നഗരസഭയിലും കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളിലുമാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായിരിക്കുന്നത്. എടത്തല, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളില്‍ ചെറിയ തോതില്‍ കൃഷിനാശം മാത്രമേയുള്ളൂ. മൊത്തം 220 വീടുകള്‍ക്കു കേടുപറ്റി.
മേച്ചില്‍ ഷീറ്റുകള്‍ പറന്നുപോയവയാണ് ഇതിലേറെയും. അനേകം മരങ്ങള്‍ കടപുഴകി. 113 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. നാലു കാറുകളും മൂന്നു സ്‌കൂട്ടറും മരം വീണു തകര്‍ന്നു.വാഴ, കപ്പ, ജാതി തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. ആലുവ പാലസ് വളപ്പില്‍ എട്ടു മരം മറിഞ്ഞു. മേല്‍ക്കൂരയിലെ ഓടുകളും ജലവിതരണ പൈപ്പുകളും ചുറ്റുമതിലും തകര്‍ന്നു. ജനല്‍ച്ചില്ലുകള്‍ പൊട്ടി. ഉത്തരേന്ത്യയില്‍ നിന്നുള്ള എട്ടു തിരഞ്ഞെടുപ്പു നിരീക്ഷകര്‍ ഉള്‍പെടെ 25 പേര്‍ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. ടാങ്കര്‍ ലോറിയിലാണ് കഴിഞ്ഞദിവസം വെള്ളം എത്തിച്ചത്. പാലസിനു തൊട്ടടുത്തുള്ള അദ്വൈതാശ്രമ വളപ്പിലും തണല്‍ മരങ്ങള്‍ മറിഞ്ഞുവീണു. മണപ്പുറത്ത് ഉത്സവത്തിനു കെട്ടിയ താല്‍ക്കാലിക പന്തലിന്റെ ഒരു ഭാഗവും പില്‍ഗ്രിം സെന്ററിനു മുകളിലെ ഷീറ്റുകളും പറന്നുപോയി. ശ്രീകൃഷ്ണ ക്ഷേത്രത്തിലും നാശനഷ്ടം ഉണ്ടായി.
പുളിഞ്ചോട് മെട്രോ സ്റ്റേഷന്റെ മേല്‍ക്കൂരയ്ക്കു കേടു സംഭവിച്ചു. കീഴ്മാട് പഞ്ചായത്തില്‍ 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇരുനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 70 വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. 60 കൃഷിയിടങ്ങളില്‍ വിളകള്‍ നശിച്ചു. യുവ മത്സ്യക്കൃഷിക്കാരന്‍ എടയപ്പുറം ചാറ്റുപാടത്തു വിഷ്ണു അഞ്ചു ലക്ഷം രൂപ മുടക്കി അടുത്തിടെ നിര്‍മിച്ച വലിയ ടാങ്കും അനുബന്ധ സംവിധാനങ്ങളും മരം വീണു തകര്‍ന്നു.
ആലുവ നഗരസഭയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു പ്രാഥമിക കണക്ക്. 43 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. കമ്ബികള്‍ പൊട്ടിവീണു. അഞ്ചു ഇലക്‌ട്രിക്കല്‍ സെക്ഷനുകളില്‍ നിന്നുള്ള ജീവനക്കാര്‍ അത്യധ്വാനം ചെയ്തതിന്റെ ഫലമായാണു വൈകിട്ടോടെ കറന്റ് എത്തിയത്. ചൂര്‍ണിക്കര പഞ്ചായത്തില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 14 പേരുടെ കൃഷി നശിച്ചു. പള്ളിക്കേരി പാടത്ത് 800 നേന്ത്രവാഴ ഒടിഞ്ഞു. നഗരസഭയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തണല്‍ മരങ്ങള്‍ വെട്ടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു