ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വന്‍ വളര്‍ച്ചാ പ്രതീക്ഷയിലായിരുന്നു. പത്ത് ശതമാനം ജിഡിപി വളര്‍ച്ച അടുത്ത വര്‍ഷത്തോടെ ഉണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ രാജ്യത്ത് വളര്‍ച്ച പ്രകടമായിടത്ത് നിന്ന് പ്രതിസന്ധി വര്‍ധിക്കുകയാണ്. ആദ്യത്തെ പ്രധാന ഘടകം പണപ്പെരുപ്പം വര്‍ധിക്കുന്നതാണ്. അത് മാത്രമല്ല നാല് പ്രധാന കാരണങ്ങള്‍ മൊത്തത്തിലുണ്ട്. പണപ്പെരുപ്പം തന്നെയാണ് ആദ്യത്തെ ഘടകം. റീട്ടെയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതാണ് പ്രധാന ആശങ്ക. ഭക്ഷ്യ-ഇന്ധന വിലയെ തുടര്‍ന്ന് റീട്ടെയില്‍ പണപ്പെരുപ്പം വലിയ തോതില്‍ ഫെബ്രുവരിയില്‍ വര്‍ധിച്ചിരുന്നു.
ഉപഭോക്തൃ വില സൂചിക കഴിഞ്ഞ മാസം 5.03 ആയി ഉയര്‍ന്നിരുന്നു. അവശ്യ സാധനങ്ങളുടെ വില ഇനിയും വര്‍ധിക്കുമെന്ന് റീട്ടെയില്‍ പണപ്പെരുപ്പം വ്യക്തമാക്കുന്നത്. അത് നിരവധി കുടുംബങ്ങളെ ബാധിക്കും. ഇന്ധനത്തിനും ഊര്‍ജ സംബന്ധമായ കാര്യങ്ങള്‍ക്കും വന്‍തോതിലാണ് വില വര്‍ധിക്കുന്നത്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഗ്യാസ് വില റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. ഇത് പല ബിസിനസ് മേഖലയെയും ബാധിക്കും. ചെറുകിട സെക്ടറുകള്‍ തകരാന്‍ വരെ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധന വില കൂടിയാല്‍ അത് പണപ്പെരുപ്പം കൂട്ടാനും വളര്‍ച്ചയെ കുറയ്ക്കുന്നതിനും കാരണമാകും.
ഈ മാസം ഇന്ധന വില വര്‍ധിച്ചിട്ടില്ല. ഇന്ധന വില വര്‍ധന കാരണം പല സാധനങ്ങള്‍ക്കും വലിയ തോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് വളര്‍ച്ചയില്‍ കൂടുതല്‍ തടസ്സമുണ്ടാക്കും. മറ്റൊരു കാരണം കൊവിഡ് കേസുകള്‍ കൂടുന്നതാണ്. പല സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ച് നല്ല രീതിയിലേക്ക് വരുന്നതേയുള്ളൂ. രണ്ടാം തരംഗം ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് തീര്‍ച്ചയായും ഇന്ത്യന്‍ വിപണിയെ തകര്‍ക്കും. വളരെ ചെറിയ വളര്‍ച്ചയോ അതല്ലെങ്കില്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥയോ കൊവിഡ് മൂലം ഉണ്ടാവാം.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ലോക്ഡൗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ചെറുകിട-ഇടത്തരം ബിസിനസുകള്‍ കൂടുതലായി ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലാവും. വാക്സിനേഷന്‍ സജീവമായി നടക്കുന്നതിനാല്‍ രണ്ടാം തരംഗത്തിന് പഴയത് പോലെ വീര്യം ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നാലാമത്തെ കാര്യം തൊഴിലില്ലായ്മയും കുടുംബങ്ങളിലെ വരുമാനവുമാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ് ഇന്ത്യയില്‍. നഗര മേഖലയില്‍ തൊഴിലില്ലായ്മ കുറഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. വരുമാനവും ഇടിഞ്ഞു. ഇതെല്ലാം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു