തൃക്കുന്നപ്പുഴ∙ മണല്‍ മാഫിയ മണല്‍ കടത്താന്‍ എത്തിച്ചതെന്നു സംശയിക്കുന്ന 2 പിക്കപ്പ് വാനുകള്‍ പാനൂര്‍ കടല്‍ത്തീരത്ത് നിന്നു തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയില്‍ ഒന്നിന്റെ നമ്ബര്‍ ഭാഗികമായി ചുരണ്ടി മാറ്റിയ നിലയിലും അടുത്തതിന്റേത് വ്യാജ നമ്ബര്‍ ഒട്ടിച്ചതു പോലെയുമാണ്. ഒരു വാഹനം കഴിഞ്ഞ ദിവസം പകലും അടുത്തത് അന്നു തന്നെ രാത്രിയിലുമായിരുന്നു സിഐ ടി.ദിലീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പൊലീസ് എത്തുന്നതറിഞ്ഞു മണല്‍ മാഫിയ സംഘത്തില്‍പ്പെട്ടവര്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടതാകാമെന്നു കരുതുന്നു.
പിക്കപ്പ് വാനുകളുടെ നമ്ബറുകള്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ പാനൂര്‍ ചേലക്കാട് ഭാഗത്ത് നിന്നു പിക്കപ്പ് വാനില്‍ മണല്‍ കടത്താന്‍ ശ്രമിക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച ശേഷം മണല്‍കടത്തുകാരില്‍ ഒരാള്‍ ഒഴികെ മറ്റു 3 പേര്‍ രക്ഷപ്പെട്ടിരുന്നു. സംഘാംഗങ്ങളില്‍പ്പെട്ട പാനൂര്‍ വളവനാട് ഷാനവാസിനെ (34) അന്നു അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന 3 പേര്‍ക്കെതിരെയുള്ള അന്വേഷണത്തിനായി എത്തിയപ്പോഴായിരുന്നു മണല്‍ കടത്താന്‍ എത്തിച്ചതെന്നു സംശയിക്കുന്ന 2 പിക്കപ്പ് വാനുകള്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പൊലീസ് പകലും രാത്രിയും പട്രോളിങ് നടത്തുന്നുണ്ടെങ്കിലും പാനൂര്‍, ചേലക്കാട് എന്നിവിടങ്ങളില്‍ കടല്‍ത്തീരത്ത് നിന്നു മണല്‍ കടത്തു വര്‍ധിക്കുകയാണ്. മണല്‍ മാഫിയയുടെ ഭീഷണി മൂലം വിവരം പൊലീസില്‍ അറിയിക്കാന്‍ പോലും നാട്ടുകാര്‍ ഭയക്കുന്നു. ഏറെ പഴക്കമുളള വാഹനങ്ങളാണു മണല്‍ കടത്തിനു ഉപയോഗിച്ചു വരുന്നത്. പ്രദേശവാസികളായ ചിലരാണു മണല്‍ കടത്തിനു നേതൃത്വം നല്‍കുന്നതെന്നു പൊലീസ് പറഞ്ഞു. മിക്ക ദിവസവും രാപകല്‍ വ്യത്യാസമില്ലാതെ ഏറെ ലോഡ് മണല്‍ ഇവിടങ്ങളില്‍ നിന്നു കടത്തുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു