കണ്ണൂര്‍ : കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്താനുള്ള ചിട്ടയായ പ്രവര്‍ത്തനത്തില്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ 29ന് എത്തും. ഉച്ചകഴിഞ്ഞ് 3ന് മാപ്പിളബേയില്‍ നടക്കുന്ന കൂറ്റന്‍ റാലിയില്‍ പിണറായി പങ്കെടുക്കും. കണ്ണൂര്‍ മണ്ഡലത്തിന്റെ മാനിഫെസ്റ്റോ ചടങ്ങില്‍ പ്രകാശനം ചെയ്യും.
ബുധാഴ്ച ഭഗത് സിംഗ് ദിനത്തില്‍ ബൂത്ത് കേന്ദ്രീകരിച്ച് നൂറ് കണക്കിന് യുവജനങ്ങള്‍ കടന്നപ്പള്ളിക്ക് ഐക്യ ദാര്‍ഡ്യവുമായി പ്രകടനം നടത്തി. ലോകസഭയുടെ വോട്ട് കണക്കെടുത്താണ് യുഡിഎഫ് ജയിക്കുമെന്ന വാദം ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ വോട്ടിംഗ് കണക്കില്‍ എല്‍ഡിഎഫിന് കൂടുതല്‍ സ്വീകാര്യത മണ്ഡലത്തിലുടനീളം കൂടി വരുന്നതായി കാണാം.കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതിന് മുന്നേയുള്ള എളയാവൂര്‍, ചേലോറ, എടക്കാട് പഞ്ചായത്തും മുണ്ടേരി പഞ്ചായത്തും എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോഴും മുന്‍സിപ്പാലിറ്റി ഒഴികെ മറ്റ് സോണലുകളില്‍ വോട്ടിംഗില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് തന്നെയാണ്.
മൂന്ന് മാസം മുന്നേ നടന്ന തദേശ തെരഞ്ഞെടുപ്പില്‍ മുണ്ടേരി പഞ്ചായത്തില്‍ 1005 വോട്ടും എളയാവൂര്‍ സോണലില്‍ 2316 വോട്ടും എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചിരുന്നു. എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം നല്‍കുന്ന ചേലോറ സോണലില്‍ 455 വോട്ട് യുഡിഎഫിനായിരുന്നു കൂടുതല്‍ ലഭിച്ചത്. എടക്കാട് സോണലില്‍ 63 വോട്ടും മുന്‍സിപ്പല്‍ സോണലില്‍ 3124 വോട്ടുമാണ് യുഡിഎഫിന് കൂടുതല്‍ ലഭിച്ചത്.
ഇതില്‍ ചേലോറ സോണലില്‍ എല്‍ഡിഎഫിന് രണ്ടായിരത്തലധികം വോട്ട് ലഭിക്കുമെന്നതില്‍ സംശയമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടും താണ ഡിവിഷന്‍ ഒഴികെ യുഡിഎഫിനായിരുന്നു ലഭിച്ചിരുന്നത്. എസ്ഡിപിഐയും ഭൂരിഭാഗം ഡിവിഷനുകളിലും യുഡിഎഫിനാണ് വോട്ട് ചെയ്തത്.
ബിജെപിക്ക് മണ്ഡലത്തില്‍ 11882 വോട്ട് ലഭിച്ചിരുന്നു. സാധാരണ 15000 ത്തിലേറെ വോട്ട് ലഭിക്കാറണ്ട്.ഇത്തവണ മൂന്ന് മുന്നണിക്കും പുറമെ എസ്ഡിപിഐക്കും ന്യൂ ലേബര്‍ പാര്‍ട്ടിക്കും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുണ്ട്. മൂന്ന് സ്വതന്ത്രന്‍മാരുമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു