ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും തൃണമൂലും ഒരുഭാഗത്തും മോദിയും അമിത് ഷായും ബിജെപിയും മറുഭാഗത്തുമായി വാക് പോര് തുടരുയാണ്. എന്തുസംഭവിച്ചാലും തനിക്ക് കൂസലില്ലെന്ന ഭാവത്തിലാണ് മമതയുടെ ടിഎംസി റാലി പ്രസംഗങ്ങള്‍. രാജ്യത്തിന്റെ പേരും മോദി എന്നാക്കുന്ന ദിവസം അകലെയല്ല, എന്നാണ് മമതയുടെ ഒടുവിലത്തെ ചാട്ടുളി പ്രയോഗം. കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രം വന്നതിനെയാണ് മമത പരിഹസിച്ചത്. കൊല്‍ക്കത്തയില്‍ വനിതാ ദിനത്തോട് അനുബന്ധിച്ച റാലിയിലാണ് മമത മോദിക്കെതിരെ പരിഹാസം ചൊരിഞ്ഞത്.പ്രധാനമന്ത്രി ഒരുസ്റ്റേഡിയം അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്തു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോ വച്ചു. രാജ്യത്തിന്റെ പേരും മോദി എന്നാക്കുന്ന ദിവസം വിദൂരമല്ല, മമത പറഞ്ഞു. സ്ത്രീകള്‍ ബംഗാളില്‍ സുരക്ഷിതരല്ലെന്ന വാദവും അവര്‍ തള്ളി. ഇവിടെ സുരക്ഷിതത്വം ഇല്ലായിരുന്നെങ്കില്‍ ബംഗാളി സ്ത്രീകള്‍ക്ക് രാത്രി ഇറങ്ങി നടക്കാന്‍ കഴിയില്ലായിരുന്നു. മോദി-ഷാ മാതൃകാ സംസ്ഥാനമായ ഗുജറാത്തില്‍ ഓരോദിവസവും നാല് ബലാല്‍സംഗങ്ങളും രണ്ടു കൊലപാതകങ്ങളും വീതമാണ് അരങ്ങേറുന്നത്, മമത പറഞ്ഞു.
ബംഗാളില്‍ 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിലാണെന്നും തൃണമൂല്‍ ഭരണം നിലനിര്‍ത്തുമെന്നും മമത റാലിയില്‍ അവകാശപ്പെട്ടു.
അതിനിടെ, ഹബിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു. സരള മുര്‍മുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരെ നീക്കം ചെയ്തിരുന്നു. പകരം പ്രദീപ് ബാസ്‌കിയെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ സരള മുര്‍മു ബിജെപി വേദിയിലെത്തി അംഗത്വം സ്വീകരിച്ചു.
ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സരള മുര്‍മുവിനെ മാറ്റുന്നതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ എംഎല്‍എമാരായ സൊനാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രവീന്ദ്രനാഥ് ഭട്ടചാര്യ, ജാതു ലഹ്രി എന്നീ എംഎല്‍എമാരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
മാര്‍ച്ച് 27 മുതല്‍ എട്ടുഘട്ടങ്ങളിലായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ്. അവസാന റൗണ്ട് ഓപ്രില്‍ 29 ന്. ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു