ന്യൂഡല്‍ഹി: വിവാഹേതര ബന്ധം അറിഞ്ഞ് ഭര്‍ത്താവ് മര്‍ദ്ദിച്ചതിന്റെ പ്രതികാരമായി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി യുവതി. തെക്കന്‍ ഡല്‍ഹിയില്‍ കാര്‍ ഡ്രൈവര്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കുന്നതിനിടെ പോലീസാണ് സംഭവം വധശ്രമമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഡ്രൈവറുടെ ഭാര്യയായ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് തെക്കന്‍ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍വെച്ച് ചിരാഗ് ഡല്‍ഹി സ്വദേശി ഭീംരാജിന്(45) നേരെ ആക്രമണമുണ്ടായത്. വെടിയേറ്റ് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീണ ഭീംരാജിനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭീംരാജിന്റെ ഭാര്യ ബബിത(41)യുടെ നിര്‍ദേശപ്രകാരം കാമുകനായ രോഹനാണ്(23) വെടിയുതിര്‍ത്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ബബിതയും രോഹനും കഴിഞ്ഞ നാല് മാസമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഭീംരാജ് അറിഞ്ഞതോടെ ഭാര്യയെ ഉപദ്രവിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബബിത കാമുകനെ നിര്‍ബന്ധിച്ചത്. ഭര്‍ത്താവിനെ ഇല്ലാതാക്കാതെ കാമുകനുമായുള്ള ബന്ധം തുടരാനാകില്ലെന്ന് മനസിലാക്കിയ ബബിത കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ഭീംരാജ് തന്റെ കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രോഹന്‍ വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പോലീസിന് വാഹനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം റാണപ്രതാപ് നഗര്‍ സ്വദേശിയിലേക്ക് എത്തുകയും ഇയാള്‍ ഈ വാഹനം മലനഗര്‍ സ്വദേശിയായ ലഖാന്‍ എന്നയാള്‍ക്ക് വിറ്റതായും മൊഴി നല്‍കി. തുടര്‍ന്ന് ലഖാനെന്നയാളെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാള്‍ ബൈക്ക് മറ്റൊരാള്‍ക്ക് വിറ്റതായി പോലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗോവിന്ദ്പുരി സ്വദേശിയായ രോഹനാണ് ബൈക്ക് വാങ്ങിയ വ്യക്തിയെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ, രോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
എന്നാല്‍, കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യലില്‍ പോലീസിനെ തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കാനായിരുന്നു രോഹന്റെ ശ്രമം. ഭീംരാജുമായി റോഡില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ രോഹന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് ബബിതയുമായുള്ള ബന്ധം വെളിപ്പെട്ടതും പോലീസിന് കേസില്‍ തുമ്ബുണ്ടായതും.
നാല് മാസമായി ബബിതയുമായി പ്രണയത്തിലാണെന്നും ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഭീംരാജ് ബബിതയെ മര്‍ദിച്ചെന്നും രോഹന്റെ മൊഴിയിലുണ്ട്. തുടര്‍ന്ന് ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നും രോഹന്‍ വെളിപ്പെടുത്തുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു