കണ്ണൂരിലെ ഇരിക്കൂറില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുകയാണ് ആനിയമ്മ രാജേന്ദ്രന്‍. കാര്‍ത്തികപുരം സ്വദേശിനിയായ ആനിയമ്മ 1986-1987 കാലഘട്ടം മുതല്‍ ബിജെപിയില്‍ സജീവം. പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പാര്‍ട്ടിയില്‍ അചഞ്ചലമായ വിശ്വാസമാണ് ആനിയമ്മയ്ക്കുള്ളത്.
നിരവധി ബലിദാനികള്‍ ഉണ്ടായിട്ടുള്ള കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്ബോള്‍ വലിയൊരു ആത്മവിശ്വാസവും ആത്മവീര്യവും ആണ് ലഭിക്കുന്നതെന്ന് ആനിയമ്മ പറയുന്നു. പ്രതിസന്ധികളാണ് കൂടുതല്‍ പ്രവര്‍ത്തിക്കാനും തളരാതെ മുന്നോട്ട് പോകുന്നതിനും ആനിയമ്മയ്ക്കുള്ള പ്രചോദനം.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലം ആയിരുന്നു തട്ടകം. സ്ഥാനാര്‍ഥി എന്ന നിലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നു ചെല്ലാത്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ പലവിധ ഭീഷണികളും വാഹനം തടയലും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ഭയന്ന് പിന്മാറിയില്ല.
പയ്യന്നൂര്‍ കോളേജില്‍ നിന്നായിരുന്നു ബിരുദം. കരുവഞ്ചാല്‍ ലിറ്റില്‍ ~വര്‍ സ്‌കൂളില്‍ മലയാളം അധ്യാപികയാണ് ആനിയമ്മ. ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ പഠിപ്പിക്കുന്ന സമയത്ത് ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാറുണ്ട്.
പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. അതിനാല്‍ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഇത്തരം ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക്, വിശേഷിച്ചും സ്ത്രീകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കിഴക്കേപറമ്ബില്‍ രാജേന്ദ്രന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. അദ്ദേഹം ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് പ്രവര്‍ത്തന മണ്ഡലത്തില്‍ ഊര്‍ജ്ജം. അമൃത, അഞ്ജലി, അതുല്യ എന്നിവരാണ് മക്കള്‍.
നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗം, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്, സെക്രട്ടറി, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ നിന്ന് മുമ്ബും ജനവിധി തേടിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.
കണ്ണൂരില്‍ കാവി പാറിക്കാന്‍
കണ്ണൂര്‍ മണ്ഡലത്തെ കാവി പുതപ്പിക്കാന്‍ ബിജെപി കണ്ടെത്തിയ സാരഥി അഡ്വ. അര്‍ച്ചന വണ്ടിച്ചാലാണ്. കോടതിയില്‍ ലോ പോയിന്റ് നിരത്തി കക്ഷിയെ വിജയിപ്പിക്കുന്ന അര്‍ച്ചന ഇത്തവണ നാടിന്റെ വികസനം മുന്നില്‍ക്കണ്ടാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. വര്‍ഷങ്ങളായി മാറ്റമില്ലാതെ കിടക്കുന്ന കണ്ണൂര്‍ റെയില്‍വേസ്റ്റേഷനും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാറണം. വോട്ട് ചെയ്യുന്നവര്‍ക്ക് മാറ്റമില്ലാത്ത നാടിന്റെ നല്ല നാളെയിലൂടെയാകും മറുപടിപറയുക എന്ന് അര്‍ച്ചന ഉറച്ചു പറയുന്നു.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തി. ജനങ്ങള്‍ക്ക് തന്നോടുള്ള വിശ്വാസവും സ്‌നേഹവും കണ്ടപ്പോള്‍ അവര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ബിജെപിയില്‍ സജീവമായത്. ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു