മണ്ണഞ്ചേരി: കൊലപാതക കേസില്‍ വീട്ടുകാരെല്ലാം റിമാന്‍ഡിലായതോടെ പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷണം പോയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാര്‍ഡ് പട്ടാട്ടുചിറയില്‍ ലോകേശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇതേക്കുറിച്ച് പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍, പരാതിയുമായി വന്നാല്‍ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അയല്‍വാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിലാണ് ലോകേശനും ഭാര്യ അജിതകുമാരിയും മകള്‍ അരുന്ധതിയും റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ 21നായിരുന്നു കൊലപാതകം. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ലോകേശന്‍റെ സഹോദരന്‍ സതീശനാണ് വീടിന്‍റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. പിന്നീട് പൊലീസെത്തി താക്കോല്‍ വാങ്ങിക്കൊണ്ടുപോയതായി സതീശന്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രതികളെ ഇവരുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍നിന്നു പണവും സ്വര്‍ണവും രേഖകളും മോഷ്ടിച്ചതായി മനസിലായത്. എന്നാല്‍, ഇക്കാര്യം പൊലീസ് മറ്റാരോടും പറഞ്ഞില്ലത്രേ. പൊലീസ് കാവലിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. ബന്ധുക്കളെയോ മറ്റുള്ളവരെയോ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ എത്തിയപ്പോഴാണ് ലോകേശന്‍ ബന്ധുവിനോട് മോഷണ വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാല്‍ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിന്‍റെ താക്കോല്‍ പൊലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സി.ഐ രവി സന്തോഷ് പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു