കണ്ണൂർ: എട്ടുതവണ ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് ഇക്കുറി ഇവിടെ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ പകരക്കാരനെ തീരുമാനിക്കാൻ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമായി. മറ്റുള്ള സിറ്റിംഗ് എം.എൽ.എമാർ ആരും പിൻമാറ്റത്തിന് സന്നദ്ധത അറിയിച്ചി ല്ലെങ്കിലും അക്കാര്യത്തിലും വിജയ സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനമാകുകയുള്ളൂ. ഗ്രൂപ്പു സമവാക്യങ്ങൾ നോക്കാതെ യോഗ്യതയുടേയും വിജയ സാധ്യതയുടേയും മാത്രം അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്താനാണ് കേന്ദ്ര-സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഇതിനായി സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ മൂന്ന് സർവ്വേകൾ തുടങ്ങിയിട്ടുണ്ട്. ഇരിക്കൂറിൽ ഇക്കുറി കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, അഡ്വ. സോണി സെബാസ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യൂ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. കെ.സി. ജോസഫ് മണ്ഡലം വിടുമ്പോൾ സീറ്റ് എ ഗ്രൂപ്പിന് തന്നെ ലഭിക്കണമെന്ന് ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നു.
ജില്ലയിലെ എ ഗ്രൂപ്പിൻ്റെ കയ്യിലുള്ള ഈ സുരക്ഷിത സീറ്റ് കൈവിട്ട് പോകാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധി അവർക്കുണ്ട്. എ ഗ്രൂപ്പിന് ഈ സീറ്റ് ലഭിച്ചാൽ സോണി സെബാസ്റ്റ്യനോ PT മാത്യുവിനോ നറുക്ക് വീഴും. സോണി സെബാസ്റ്റ്യൻ നിലവിൽ മാർക്കറ്റ് ഫെഡിൻ്റെ ചെയർമാനാണ്. PT മാത്യു മുൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. എന്നാൽ ഇക്കുറി ഗ്രൂപ്പ് പരിഗണന നോക്കില്ലെന്ന പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം അഡ്വ.സജീവ് ജോസഫിന് അനുകൂല ഘടകമായേക്കും. മാത്രമല്ല, കഴിഞ്ഞ രണ്ടു പ്രാവശ്യവും അവസാന നിമിഷത്തിൽ കപ്പിനും ചുണ്ടിനുമിടയിലാണ് അഡ്വ.സജീവ് ജോസഫിന് സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ കെ.സി.ജോസഫിനെ മാറ്റാൻ ആലോചിച്ചപ്പോൾ തന്നെ പകരം തീരുമാനിക്കപ്പെട്ടത് അഡ്വ.സജീവ് ജോസഫിൻ്റെ പേരായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാർട്ടി ഏൽപ്പിച്ച നിരവധി ദൗത്യങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിച്ച് പ്രവർത്തന മികവ് തെളിയിച്ചതിനാൽ ഇക്കുറി സജീവ് ജോസഫിന് പരിഗണന നൽകണമെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ പൊതു വികാരം. പ്രായവും സാധാരണക്കാരനെന്ന പ്രതിഛായയും അനുകൂല ഘടകങ്ങളാണ്. വിശാല ഐ ഗ്രൂപ്പിൻ്റെ പിൻതുണയും അഡ്വ.സജീവ് ജോസഫിനുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു